കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വൻ ഇടിവ്. ഗ്രാമിന് 165 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 12,845 രൂപയായാണ് വില കുറഞ്ഞത്. പവന്റെ വിലയില്‍ 1320 രൂപയുടെ കുറവുണ്ടായി. പവന്റെ വില 1,02,760 രൂപയായി കുറഞ്ഞു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 135 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന്റെ വില 10,560 രൂപയായും പവന്റേത് 84,480 രൂപയായും കുറഞ്ഞു. രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് വിലയിടിവുണ്ടായി.
2008ന് ശേഷമുള്ള ഏറ്റവും വലിയ നഷ്ടമാണ് സ്വര്‍ണത്തിനുണ്ടായത്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തിന് പുറമേ യുഎസ് പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യതയുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സ്‌പോട്ട് ഗോള്‍ഡ് നിരക്കില്‍ ഇന്ന് 1.5 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. ഔണ്‍സിന് 3,956.32 ഡോളറായാണ് വിലയിടിഞ്ഞത്. ഈ മാസം മാത്രം സ്വര്‍ണത്തിന് 12.7 ശതമാനത്തിന്റെ നഷ്ടമുണ്ടായി. തുടര്‍ച്ചയായ നാലാം മാസമാണ് സ്വര്‍ണത്തിന് വിലയിടുന്നത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കിലും കുറവുണ്ടായിട്ടുണ്ട്. 1.7 ശതമാനം നഷ്ടമാണ് ഉണ്ടായത്.
ഔണ്‍സിന്റെ വില 3,969.30 ഡോളറായാണ് കുറഞ്ഞത്. ഉയര്‍ന്ന പണപ്പെരുപ്പത്തിനും പലിശനിരക്കിനുമൊപ്പം ഡോളര്‍ ശക്തിപ്രാപിക്കുന്നതും സ്വര്‍ണത്തിന്റെ വിലയിടിക്കുന്ന പ്രധാനഘടകമാണ്. സാധാരണയായി പണപ്പെരുപ്പത്തെ സ്വര്‍ണം മറികടക്കുമെങ്കിലും ഇതിനൊപ്പം പലിശനിരക്ക് വലിയ രീതിയില്‍ വര്‍ധിച്ചത് മഞ്ഞലോഹത്തിന്റെ വിലയിടിക്കുന്ന പ്രധാനഘടകമാണ്. കഴിഞ്ഞ ദിവസവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. രണ്ട് തവണയാണ് സ്വര്‍ണവില കുറഞ്ഞത്.
