തിരുവനന്തപുരം: സർക്കാർ ആരോഗ്യരംഗത്ത് അപൂർവനേട്ടം കൈവരിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോ. എം.ജെ.സുരേഷ്‌കുമാർ. ഓർത്തോപീഡിക് സർജനായ ഇദ്ദേഹം ഇതുവരെ പൂർത്തിയാക്കിയത് 1100 മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയകൾ. ഇതിൽ തൊണ്ണൂറ് ശതമാനവും പാവപ്പെട്ടവർക്കാണെന്നത് മറ്റൊരു പ്രത്യേകത. ചികിത്സച്ചെലവില്ലാത്ത കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവ നടത്തിയത്.
സ്വകാര്യ ആശുപത്രികളിൽ രണ്ടുമുതൽ നാലുലക്ഷം രൂപവരെ ചെലവാകുന്ന സ്ഥാനത്താണിത്. ഇതെല്ലാം രഹസ്യമാക്കി വെക്കാനാഗ്രഹിച്ച ഇദ്ദേഹത്തിന്റെ സേവനങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാരാണ് പുറംലോകത്തെ അറിയിച്ചത്. കഴിഞ്ഞ ഡോക്ടേഴ്‌സ് ദിനത്തിൽ സഹപ്രവർത്തകർ ചേർന്ന് ഇദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. നിരവധി ഡോക്ടർമാർ ഇദ്ദേഹത്തിന്റെ ശസ്ത്രക്രിയയെക്കുറിച്ച് പഠിക്കാനെത്തുന്നുണ്ടെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.എം.എം. ഷാനി പറഞ്ഞു.
ഓർത്തോപീഡിക് വിഭാഗത്തിൽ സംസ്ഥാനത്തെ ഉയർന്ന പോസ്റ്റായ ചീഫ് കൺസൾട്ടന്റ് കൂടിയാണ് സുരേഷ് കുമാർ. ആരോഗ്യവകുപ്പിൽ ഈതസ്തികയിൽ ഒരാളേ ഉള്ളൂ. വിരമിച്ചശേഷമേ അടുത്ത ആളെ നിയമിക്കൂ. സർക്കാർ സർവീസിലെ ഡോക്ടർമാർ മൂന്നുവിഭാഗത്തിലാണ് ഉൾപ്പെടുന്നത്. അഡ്മിനിസ്‌ട്രേറ്റീവ്, സ്‌പെഷ്യാലിറ്റി, ജനറൽ വിഭാഗങ്ങളാണിവ. ഓരോ സ്‌പെഷ്യാലിറ്റി വിഭാഗത്തിനും ഒരു ചീഫ് കൺസൾട്ടന്റുണ്ടാകും. ഒരുവർഷം മുൻപാണ് സുരേഷ്‌കുമാർ ഈ തസ്തികയിലെത്തിയത്.
