കാബൂള്‍: സര്‍ക്കാര്‍ ജീവനക്കാര്‍ രാജ്യവ്യാപകമായി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍. വിവരങ്ങള്‍ അറിയാനുള്ള സ്വാതന്ത്ര്യത്തെ ഈ നടപടി കൂടുതല്‍ തടസ്സപ്പെടുത്തുമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.
കോടതി ഉത്തരവ് പ്രകാരം, ജൂണ്‍ 16 മുതല്‍ ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള സൈനിക-സിവില്‍ സ്ഥാപനങ്ങളിലെ എല്ലാ ഉദ്യോഗസ്ഥരും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിക്കും. നിയമം ലംഘിക്കുന്നവരുടെ മൊബൈല്‍ ഫോണുകള്‍ തല്ലിത്തകര്‍ക്കുമെന്നും അവര്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരണമറിയിക്കാന്‍ താലിബാന്‍ ഭരണകൂടം തയ്യാറായിട്ടില്ല. ഈ നിയന്ത്രണം ഔദ്യോഗിക ജോലികളെ ഇതിനകം തന്നെ ബാധിച്ചുതുടങ്ങിയതായി സര്‍ക്കാര്‍ ജീവനക്കാര്‍ പറയുന്നു. ഭരണപരമായ പല പ്രക്രിയകളും ഫലത്തില്‍ നിലച്ച മട്ടാണ്. മൊബൈല്‍ ഫോണുകള്‍, വാട്‌സാപ്പ്, ഇമെയില്‍ എന്നിവ വഴിയാണ് ഭൂരിഭാഗം ഔദ്യോഗിക ആവശ്യങ്ങളും മുമ്പ് നടത്തിയിരുന്നതെന്ന് സര്‍ക്കാര്‍ ജീവനക്കാരന്‍ പറഞ്ഞു. തങ്ങളുടെ എല്ലാ ഓഫീസുകളിലും ഈ നിരോധനം നടപ്പിലാക്കുമെന്ന് പഞ്ച്ഷീര്‍ പ്രവിശ്യാ ഗവര്‍ണര്‍ പ്രസ്താവനയില്‍ അറിയിച്ചു.
2021 ഓഗസ്റ്റില്‍ അധികാരം തിരിച്ചുപിടിച്ചതിനുശേഷം പൊതുജീവിതത്തിന്മേല്‍ താലിബാന്‍ നടത്തുന്ന കടുത്ത നിയന്ത്രണങ്ങളുടെ അടുത്ത പടിയാകാം ഈ ഉത്തരവെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറഞ്ഞു. അതിനുശേഷം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും, മാധ്യമങ്ങള്‍ക്കും, ജനങ്ങള്‍ക്കും മേല്‍ താലിബാന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് ഇപ്പോഴും സെക്കന്‍ഡറി സ്‌കൂളുകളിലും സര്‍വ്വകലാശാലകളിലും വിലക്കുണ്ട്; നിരവധി സ്ത്രീകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. തങ്ങളെ ഭീഷണിപ്പെടുത്തുന്നതായും തടങ്കലില്‍ വെക്കുന്നതായും സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതായും സാമൂഹിക പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
