തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാക്കിയിട്ടാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനമൊഴിഞ്ഞതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്തിന് വേണ്ടിയാണ് ഈ പണം ചെലവാക്കിയതെന്നും സംസ്ഥാനത്തിന്റെ പുരോഗതിക്കുവേണ്ടി ആയിരുന്നില്ലെന്ന്
വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയും കൊള്ളയും നടത്തിയ സർക്കാരാണ് ഇവിടെ ഭരിച്ചത്. ഓരോ അഴിമതിയും അന്വേഷിച്ചു പുറത്തുകൊണ്ടു വരും. ഇനിയും നടപടികൾ വരാനിരിക്കുന്നതേയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ട്. എന്നാലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞു വെക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഇ ഡി അന്വേഷണത്തെ നിയമപരമായി നേരിടണം. നിയമപരമായി നേരിടാതെ ആക്രമണങ്ങളെ അഴിച്ചുവിട്ടത് എന്തിനാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഇഡി ഉദ്യോഗസ്ഥർ ആഭ്യന്തരവകുപ്പിനെ അറിയിച്ചിട്ടല്ല വന്നത്. ഇഡി ഉദ്യോഗസ്ഥർ വന്നതും പോയതും പോലീസുകാർ അറിഞ്ഞില്ല. പിന്നെയെങ്ങനെ സംരക്ഷണം നൽകും. നടന്നത് ദൗർഭാഗ്യകരമായ സംഭവമാണെന്നും കുറ്റം ചെയ്തവർക്കെതിരെ കർശനമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിൽ നിന്ന് പുറത്തു പോയതിന്റെ ദുഃഖം അക്രമം കാണിച്ചല്ല മാറ്റേണ്ടതെന്നും ചെന്നിത്തല തുറന്നടിച്ചു.
