കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ആശ്വാസം. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷൻസും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടുകളിൽ ഇ.ഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് കമ്പനിയും ഉദ്യോഗസ്ഥരും സമർപ്പിച്ച ഹർജി കോടതി തള്ളി. മാസപ്പടി കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള ഇഡി അന്വേഷണം തുടരും. ഇ.ഡി അയച്ച സമൻസുകൾ ചോദ്യം ചെയ്തും അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സിഎംആർഎൽ കോടതിയെ സമീപിച്ചത്. എന്നാൽ അന്വേഷണത്തിൽ ഇടപെടാൻ കോടതി വിസമ്മതിക്കുകയായിരുന്നു.
നേരത്തെ ഇതേ കേസിൽ ചില ഉദ്യോഗസ്ഥർക്കെതിരെയുള്ള കർശന നടപടികൾ കോടതി തടഞ്ഞിരുന്നു. പുതിയ ഉത്തരവോടെ ഈ തടസവും നീങ്ങും. കമ്പനി ഉദ്യോഗസ്ഥർ ഇ.ഡിക്ക് മുന്നിൽ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
വിധി വന്നതിനാൽ സിഎംആർഎൽ എം.ഡി ശശിധരൻ കർത്ത ഉൾപ്പെടെയുള്ള പ്രമുഖർക്ക് ഇ.ഡി വീണ്ടും സമൻസ് അയക്കും. വരും ദിവസങ്ങളിൽ വീണ വിജയനെ ചോദ്യം ചെയ്യാൻ വിളിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്. ഐടി സേവനങ്ങൾ നൽകാതെ തന്നെ സിഎംആർഎൽ കമ്പനി വീണ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് 1.72 കോടി രൂപ നൽകിയത് എന്തിനാണെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഈ പണം കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമാണോ എന്നും രാഷ്ട്രീയ സ്വാധീനം ഇതിന് പിന്നിലുണ്ടോ എന്നും ഇ.ഡി സംശയിക്കുന്നുണ്ട്.
എന്നാൽ ഇതൊരു സാധാരണ ബിസിനസ് കരാറാണെന്നും സെരീയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) കേസ് അന്വേഷിക്കുന്നുണ്ടെന്നും അതിനാൽ ഇ.ഡിയുടെ സമാന്തര അന്വേഷണം ആവശ്യമില്ലെന്നുമാണ് കമ്പനി കോടതിയിൽ വാദിച്ചത്. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല. സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിലൂടെ പണത്തിന്റെ ഉറവിടവും ആരുടെ നിർദ്ദേശപ്രകാരമാണ് പണം കൈമാറിയതെന്നുമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനാവുമെന്നാണ് ഇഡി പ്രതീക്ഷിക്കുന്നത്.
