തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചക്രവാത ചുഴി രൂപപ്പെട്ടതിനാൽ കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള തീരദേശ മേഖലയിൽ മഴ സാധ്യതയുണ്ടെന്നും അഞ്ചാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ഒഴികെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതൽ മൂന്നു ദിവസം അതി തീവ്ര മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. സംസ്ഥാനത്ത് രണ്ടു ദിവസത്തിനകം കാലവർഷം എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ജൂൺ മൂന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. വ്യാഴാഴ്ച ഏഴ് ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പുണ്ട്. മൂന്നാം തീയതി ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലും, നാലാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും 5ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. കേരളം, ലക്ഷദ്വീപ് തീരത്ത് വ്യാഴാഴ്ച വരെ മീൻപിടിക്കാൻ വിലക്കുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
