ബ്രസീലിനായി വീണ്ടും കളത്തിലിറങ്ങിയതിന് പിന്നാലെ അർജന്‍റൈൻ ഇതിഹാസം ലിയോണൽ മെസിയെ വാനോളം പുകഴ്ത്തി ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയർ. ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ സ്കോട്ട്‌ലൻഡിനെ തകർത്ത് ബ്രസീൽ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടിയതിന് പിന്നാലെയായിരുന്നു മെസിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് നെയ്മർ സംസാരിച്ചത്. മെസിയെ തന്‍റെ ഏറ്റവും മികച്ച സുഹൃത്ത് എന്നാണ് ബ്രസീൽ താരം വിശേഷിപ്പിച്ചത്.
കളിക്കളത്തിൽ അദ്ദേഹം എത്രത്തോളം മികച്ചതാണോ, അതിലും എത്രയോ മികച്ച വ്യക്തിയാണ് മൈതാനത്തിന് പുറത്ത്. അദ്ദേഹം എന്‍റെ വളരെ അടുത്ത സുഹൃത്താണ്. എനിക്ക് അദ്ദേഹത്തോട് എത്രമാത്രം സ്നേഹവും കരുതലും ഉണ്ടെന്ന് മെസിക്കറിയാം- നെയ്മർ പറഞ്ഞു.
ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച സൗഹൃദങ്ങളിലൊന്നാണ് മെസിയും നെയ്മറും തമ്മിലുള്ളത്. സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയിൽ 2013 മുതൽ 2017 വരെയുള്ള നാല് സീസണുകളിൽ ഇരുവരും ഒന്നിച്ച് പന്തുതട്ടി. ഈ കാലയളവിൽ രണ്ട് ലാ ലിഗ കിരീടങ്ങൾ, മൂന്ന് കോപ്പ ഡെൽ റേ, ഒരു ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് എന്നിവയുൾപ്പെടെ എട്ട് പ്രധാന ട്രോഫികളാണ് ഈ സഖ്യം ബാഴ്സലോണയിലെത്തിച്ചത്.
പിന്നീട് 2021-ൽ ഇരുവരും ഫ്രഞ്ച് ക്ലബ്ബായ പിഎസ്‌ജിയിൽ വീണ്ടും ഒന്നിച്ചു. പാരിസിലെ രണ്ട് വർഷത്തെ കരിയറിൽ തുടർച്ചയായ രണ്ട് ലിഗ് 1 കിരീടങ്ങളും ഒരു ട്രോഫി ഡെസ് ചാമ്പ്യൻസും ഇരുവരും ചേർന്ന് സ്വന്തമാക്കിയിട്ടുണ്ട്. മിയാമി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് സിയിലെ തങ്ങളുടെ അവസാന മത്സരത്തിൽ സ്കോട്ട്‌ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ബ്രസീൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ-ക്വാർട്ടറിലേക്ക് (റൗണ്ട് ഓഫ് 32) യോഗ്യത നേടിയത്. ബ്രസീലിനൊപ്പം മൊറോക്കോയും ഈ ഗ്രൂപ്പിൽ നിന്ന് നോക്കൗട്ടിലെത്തി. മത്സരത്തിൽ റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയർ ഇരട്ട ഗോളുകളോടെ തിളങ്ങി.. രണ്ടാം പകുതിയിൽ മാത്യൂസ് കുഞ്ഞയാണ് ബ്രസീലിന്‍റെ മൂന്നാം ഗോൾ കണ്ടെത്തിയത്.
