നിതിൻ രാജിന്റെ മരണം: ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ ഒന്നാം വർഷ കണ്ണൂർ ദന്തൽ കോളജ് വിദ്യാർത്ഥി ആർഎൽ.നിതിൻ രാജിന്റെ മരണത്തിൽ ഒന്നാം പ്രതിയായ ഡോക്ടർ റാമിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പ്രസ്താവിക്കാനായി മാറ്റി. തനിക്ക് ഈ സംഭവവുമായി യാതൊരുവിധ ബന്ധവുമില്ലെന്നും കള്ളക്കേസിലേക്ക് തന്നെ ബോധപൂർവ്വം വലിച്ചിഴയ്ക്കുകയാണെന്നുമാണ് ജാമ്യാപേക്ഷയിൽ ഡോ റാം വാദിച്ചത്. നേരത്തെ ഇയാളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തലശ്ശേരി സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

കേസിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങൾ തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്ന് റാം അറിയിച്ചു. എന്നാൽ ഈ വാദത്തോട് കോടതി പൂർണ്ണമായി വിയോജിച്ചു. കേസിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും, സാമൂഹിക പ്രാധാന്യമുള്ള ഇത്തരം വിഷയങ്ങളിൽ കൃത്യമായ ഇടപെടലുകൾ പൊതുമധ്യത്തിൽ മാധ്യമങ്ങൾ നടത്തുന്നുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

കഴിഞ്ഞ ഏപ്രിൽ 10-നാണ് തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടിയിലെ കണ്ണൂർ ദന്തൽ കോളജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. കോളജിലെ അധ്യാപകരിൽ നിന്നും കടുത്ത മാനസിക പീഡനങ്ങളും ജാതി അധിക്ഷേപങ്ങളും കുട്ടി നേരിട്ടിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് വ്യാപകമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളാണ് ക്യാമ്പസിലും പുറത്തും അരങ്ങേറിയത്. കടുത്ത ജനരോഷത്തെ തുടർന്ന് പ്രതിയായ ഡോ. റാമിനെ കോളേജ് മാനേജ്‌മെന്റ് പിന്നീട് ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *