പാലക്കാട്: സിപിഎം വിമതരെ ഉൾപ്പെടുത്തി നാലുമാസം മുൻപ് പി.കെ ശശിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഡെമക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ട് അഥവാ ഡിഎംഎഫ് സി.എം.പി.യിൽ ലയിക്കും. ഡിഎംഎഫ് നയപ്രഖ്യാപന ജില്ലാകൺവെൻഷനിൽ പ്രസിഡന്റ് പി.കെ ശശിയാണ് സിഎംപി ജനറൽ സെക്രട്ടറിയും മന്ത്രിയുമായ സി.പി ജോണിന്റെ സാന്നിധ്യത്തിൽ ഇക്കാര്യം പ്രഖ്യാപിച്ചത്. ഡിഎംഎഫിന് പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായി യോജിച്ചുപോകാവുന്ന പാർട്ടി സിഎംപിയാണെന്നും അതിൽ ലയിക്കാനുള്ള തീരുമാനം ഏകകണ്ഠമായി അംഗീകരിച്ചതാണെന്നും ശശി പറഞ്ഞു. ശശിയെ സിഎംപി സംസ്ഥാന സെക്രട്ടറിയാക്കിയതായി സി.പി ജോൺ അറിയിച്ചു
27-ന് തൃശ്ശൂർ ടൗൺഹാളിൽ നടക്കുന്ന സി.എം.പി.യുടെ 40-ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള സെൻട്രൽ കൗൺസിൽ യോഗത്തിൽ സംഘടനാപരമായ ഔദ്യോഗിക കാര്യങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് അഞ്ചിനാണ് ഡിഎംഎഫ് രൂപീകരിച്ചത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ പി.കെ ശശി യു.ഡി.എഫ്. സ്വതന്ത്രനായി മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു.
