കൊല്ലം: യൂത്ത്കോൺഗ്രസ് നേതാക്കളെ മർദിച്ചതടക്കമുള്ള കേസുകളിലുൾപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകന് പാർട്ടി അംഗത്വം നൽകിയ വിഷയത്തിൽ ആർഎസ്പിയോട് ഇടഞ്ഞ് കോൺഗ്രസ്. മുന്നണി ബന്ധം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ ആത്മാഭിമാനം പണയപ്പെടുത്താൻ തയ്യാറല്ലെന്നാണ് ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞത്. വിഷയത്തിൽ കോൺഗ്രസുമായി പ്രശ്നങ്ങളുണ്ടാകില്ലെന്നായിരുന്നു കഴിഞ്ഞദിവസം ആർ.എസ്.പി ജില്ലാനേതൃത്വത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് ഡിസിസി പ്രസിഡന്റിന്റെ പരസ്യവിമർശനം വന്നത്.
മുന്നണിബന്ധം സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ എല്ലാ ഘടകകക്ഷികൾക്കും ബാധ്യതയുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിയിൽ ആരെ അംഗമാക്കണമെന്നത് തീരുമാനിക്കുള്ള അവകാശം അതത് പാർട്ടികൾക്കുണ്ട്. അങ്ങനെ ചെയ്യുമ്പോൾ കഴിഞ്ഞ പത്തുവർഷം കേരളത്തിലെ പ്രതിപക്ഷ യുവജനസംഘടനകൾ സഹിച്ച പീഡനവും ദുരിതങ്ങളും മറക്കരുതെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഇപ്പോൾ പാർട്ടിയിൽ അംഗത്വംനൽകി സ്വീകരിച്ചവരുടെ മുൻകാല ചരിത്രം അന്വേഷിക്കേണ്ടതായിരുന്നു. മുൻ സർക്കാരിനെതിരേ സമരം ചെയ്ത യൂത്ത് കോൺഗ്രസ് നേതാക്കളെ മൃഗീയമായി മർദിച്ചവരെ പാർട്ടിയിലെടുത്തതിനെ ആർഎസ്പി ജില്ലാ സെക്രട്ടറി ന്യായീകരിച്ചതിനെ അതിശയത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇരവിപുരത്തെ ആർ.എസ്.പി. സ്ഥാനാർഥിയുടെ വിജയത്തിൽ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും പങ്ക് പാർട്ടി മറന്നാലും ജയിച്ച എം.എൽ.എ. മറക്കില്ലെന്നാണ് വിശ്വാസം-ഡി.സി.സി. പ്രസിഡന്റ് കൂട്ടിച്ചേർത്തു.ആലപ്പുഴയിൽ ‘രക്ഷാപ്രവർത്തനം’ നടത്തിയവരെ വി.ഡി. സതീശൻ സർക്കാർ നിയമത്തിനുമുന്നിൽ കൊണ്ടുവന്ന് മാതൃകകാട്ടുമ്പോൾ, കൊല്ലത്ത് ഇത്തരക്കാരെ മാലയിട്ട് സ്വീകരിച്ചത് സർക്കാരിന്റെ നിലപാടുകളോടുള്ള വെല്ലുവിളിയാണെന്ന് വിഷ്ണു സുനിൽ പറഞ്ഞു. വിഷ്ണു മോഹനെ എം.എൽ.എ.യാക്കാൻ അഹോരാത്രം പണിയെടുത്ത യൂത്ത് കോൺഗ്രസുകാരെയും കോൺഗ്രസുകാരെയും പിന്നിൽനിന്നു കുത്തിയതിനു സമാനമാണ് നടപടി. യു.ഡി.എഫ്. സംസ്ഥാന ചെയർമാൻ കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശനും കെ.പി.സി.സി. പ്രസിഡണ്ടിനും ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി അയച്ചതായും വിഷ്ണു സുനിൽ പറഞ്ഞു.
