അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ശ്വേത മേനോനെതിരെ രൂക്ഷ വിമർശനവുമായി നടി ബീന ആന്റണി. ശ്വേത മേനോനും എംഎൽഎയും നടനുമായ രമേഷ് പിഷാരടിയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവിട്ടതിലാണ് വിമർശനം. ശ്വേതയുടെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത വിശ്വാസ വഞ്ചനയാണെന്നാണ് ബീനാ ആന്റണി പറഞ്ഞത്. സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ വീഡിയോ പ്രതികരണത്തിലായിരുന്നു പരാമർശം. സംഘടന വലിയൊരു പ്രതിസന്ധി നേരിടുമ്പോൾ സഹായിക്കാനെത്തിയ വ്യക്തിയാണ് രമേഷ് പിഷാരടി.
നേരത്തെ പിഷാരടി തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്ന ചിത്രം ശ്വേത മേനോൻ പങ്കുവച്ചിരുന്നു. പിഷാരടിയുമായുള്ള ആത്മബന്ധം കാണിക്കാൻ വേണ്ടിയായിരുന്നു ഈ നീക്കമെന്നാണ് ബീനാ ആന്റണി പറയുന്നത്. അത്രയധികം അടുപ്പവും സൗഹൃദവുമുള്ള വ്യക്തിയുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിന്റെ ഒരു ഭാഗം ഇത്തരത്തിൽ പുറത്തുവിട്ടത് അംഗീകരിക്കാൻ കഴിയില്ല. ഇത് പരസ്യ അവഹേളനമാണ്. രമേഷ് പിഷാരടിയെ കരിവാരി തേക്കാനുള്ള ശ്രമമാണ് നടന്നതെന്നും ബീനാ ആന്റണി കുറ്റപ്പെടുത്തി.
ഇത്തരം സംഭവങ്ങൾ സംഘടനയുടെ തുടർന്നുള്ള പ്രവർത്തനങ്ങളെ ബാധിക്കുമെന്നുള്ള ആശങ്കയും ബീനാ ആന്റണി പങ്കുവെച്ചു. ശ്വേത മേനോന്റെ നടപടിയെ പൂർണ്ണമായും തള്ളിയായിരുന്നു ബീന ആന്റണിയുടെ പരസ്യ പ്രതികരണം. നിലവിൽ തകർച്ചയുടെ വക്കിലെത്തി നിൽക്കുന്ന സംഘടനയെ സംരക്ഷിക്കാനും മുൻപോട്ട് നയിക്കാനും മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുൾപ്പെടെയുള്ള മുതിർന്ന താരങ്ങൾ മുൻകൈ എടുക്കണമെന്നും ബീന ആന്റണി ആവശ്യപ്പെട്ടു.
