തിരുവനന്തപുരം: പിണറായി വിജയൻ വാടക വീട്ടിലേക്ക് താമസം മാറുന്നു. ബേക്കറി ജങ്ഷനിലെ വീട്ടിലേക്കാണ് മാറിയത്. ഭാര്യ കമലയും ഒപ്പമുണ്ടായിരുന്നു. വാടക വീട്ടിലെത്തിയ പിണറായി വിജയനെ മുൻ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി എന്നിവർ സ്വീകരിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനൊപ്പമാണ് പിണറായി വിജയനെത്തിയത്.
കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കാത്ത സാഹചര്യത്തിൽ നിലവിൽ കാവൽ മുഖ്യമന്ത്രിയായി അദ്ദേഹം തുടരുകയാണ്. പദവി ഒഴിയുന്നതോടെ തിരുവനന്തപുരത്തെ എകെജി സെന്ററിന് സമീപമുള്ള സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗങ്ങൾക്കായി പാർട്ടി അനുവദിക്കുന്ന ചിന്താ ഫ്‌ളാറ്റിലെ മൂന്നാം നിലയിലെ 3എ, 3ബി മുറികളിലേക്ക് താമസം മാറുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
പ്രതിപക്ഷ നേതാവ് ആരെന്നതിൽ ചർച്ച നടക്കുന്നതിനിടെയാണ് നീക്കം. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുകയാണെങ്കിൽ ഔദ്യോഗിക വസതിയായി ലഭിക്കുന്ന കന്റോൺമെന്റ് ഹൗസിലേക്ക് മാറിയേക്കും.
