പാകിസ്ഥാനിൽ വിഭജനത്തിന് മുൻപുണ്ടായിരുന്ന സ്ഥലപ്പേരുകൾ പുനഃസ്ഥാപിക്കുന്നു

ഇസ്ലാമാബാദ്: വിഭജനത്തിന് മുമ്പ് ഉണ്ടായിരുന്ന ഇന്ത്യൻ പേരുകൾ പ്രദേശങ്ങൾക്ക് പുനഃസ്ഥാപിക്കാനുള്ള പദ്ധതികളുമായി പാകിസ്ഥാനിലെ പഞ്ചാബ് സർക്കാർ. ലാഹോറിലെ വിവിധ തെരുവുകൾ, റോഡുകൾ എന്നിവയുടെ പേരുകളാണ് ഇന്ത്യ-പാക് വിഭജനത്തിന് മുമ്പ് ഉണ്ടായിരുന്ന പേരുകളിലേക്ക് തന്നെ പുനർനാമകരണം ചെയ്യുന്നത്. ലാഹോറിലെ ചരിത്രപ്രസിദ്ധമായ തെരുവുകൾ, ഇടനാഴികൾ, റോഡുകൾ തുടങ്ങിയവ ഇന്ത്യൻ സംസ്കാരവുമായും ബ്രിട്ടീഷ് കാലഘട്ടവുമായും ബന്ധപ്പെട്ട പേരുകളിലായിരുന്നു അറിയപ്പെട്ടിരുന്നത്. എന്നാൽ, പിന്നീട് ഇത് പുനർനാമകരണം ചെയ്ത് ഇസ്ലാമിക്, പാകിസ്താൻ പ്രാദേശിക വ്യക്തികളുമായി ബന്ധപ്പെട്ട പേരുകളിലേക്ക് മാറ്റി.‌ ‌‌

ഇത് പഴയപടിയാക്കാൻ പാകിസ്ഥാനിലെ പഞ്ചാബ് മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. ലാഹോറിലേയും സമീപ പ്രദേശങ്ങളിലേയും വിവിധ തെരുവുകളുടെ ചരിത്രപരമായ പേരുകൾ പുനഃസ്ഥാപിക്കുന്നതിനായി മുഖ്യമന്ത്രി മറിയം നവാസിന്റെ അധ്യക്ഷതയിൽ ചേർന്ന പഞ്ചാബ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായിയാണ് റിപ്പോർട്ടുകൾ.

നിലവിൽ ‘ഇസ്ലാംപുര’ എന്ന് വിളിക്കപ്പെടുന്ന ഇടം ‘കൃഷൻ നഗർ’ ആയി മാറും. ‘മുസ്തഫാബാദ്’ എന്ന സ്ഥലപ്പേര് ‘ധരംപുര’ എന്ന് മാറ്റും. ‘ബാബരി മസ്ജിദ് ചൗക്ക്’ വീണ്ടും ‘ജെയ്ൻ മന്ദിർ ചൗക്ക്’ ആയി മാറും. ‘സുന്നത്ത് നഗർ’ എന്ന സ്ഥലം ‘സാന്റ് നഗർ’ ആയി മാറുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ലാഹോറിലെ പലയിടങ്ങളിലും പഴയ പേരുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതുവരെ ഒമ്പത് പ്രദേശങ്ങളാണ് ഔദ്യോഗികമായി പുനർനാമകരണം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *