‘വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നത് തുടർന്നാൽ വീണ്ടും പ്രതിഷേധം’; അഭിജീത് ദീപ്കെ

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് അതിക്രമം തുടരുകയാണെങ്കില്‍ വീണ്ടും ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കി സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘വിദ്യാര്‍ത്ഥികള്‍ക്കെതിരായ അതിക്രമം പൊലീസ് തുടരുകയാണെങ്കില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി

വീണ്ടും പ്രതിഷേധവുമായി രംഗത്തിറങ്ങും. വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടുള്ള വേട്ട സര്‍ക്കാര്‍ അവസാനിപ്പിക്കണം’ എന്നാണ് ദീപ്‌കെ എക്‌സില്‍ കുറിച്ചത്. നിലവിലെ കേസുകളിലും എഫ്‌ഐആറുകളിലും അന്വേഷണം തുടരാം എന്ന സുപ്രീംകോടതി ഉത്തരവ് അംഗീകരിക്കാനാകില്ലെന്ന് സിജെപി വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ സിജെപിക്ക് നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ കോടതിയെ ഔദ്യോഗികമായി അറിയിക്കണമെന്ന് സിജെപി ആവശ്യപ്പെട്ടിരുന്നു. കോടതി ഉത്തരവ് നിലവില്‍ ഉണ്ടെങ്കില്‍ പോലും കേസുകളില്‍ അന്വേഷണം തുടരാന്‍ പാടില്ല എന്നാണ് സംഘടനയുടെ നിലപാട്. വിദ്യാര്‍ത്ഥികള്‍ക്കെതിരായ എല്ലാ കേസുകളും പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാനുളള സമയപരിധി ഇന്ന് അവസാനിക്കുകയാണെന്നും നല്‍കിയ വാക്ക് സര്‍ക്കാര്‍ നിര്‍ബന്ധമായും പാലിക്കണമെന്നും സിജെപി ആവശ്യപ്പെട്ടിരുന്നു. സിജെപിയുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വ്യാപകമായി കേസെടുക്കുന്നുവെന്നാണ് ആരോപണം.

ബിഹാര്‍, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് വ്യാപകമായി വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് നടപടിയുണ്ടാകുന്നത്. ബിഹാറില്‍ തേജ് പ്രതാപ് യാദവുള്‍പ്പെടെ നേതാക്കള്‍ ജയിലിലാണ്. സമരക്കാര്‍ക്കെതിരെ ഡല്‍ഹിയിലോ പുറത്തോ കേസെടുക്കില്ല എന്നായിരുന്നു സര്‍ക്കാരിന്റെ ഉറപ്പ്. വിദ്യാര്‍ത്ഥികള്‍ക്കെതിരായ എഫ്‌ഐആറുകള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് സിജെപി ആവശ്യപ്പെട്ടു. ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ അത് യുവാക്കളോടുളള വിശ്വാസ വഞ്ചനയാണെന്നും ഈ നിലയ്ക്കാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ അതിശക്തമായ പ്രതിഷേധം വീണ്ടും ഉണ്ടാകുമെന്നുമാണ് സിജെപി നേതാക്കളുടെ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *