റിയാദ്: റിയാദിലെ ഗതാഗതക്കുരുക്കിന് ഇനി ആശ്വാസം. കടുത്ത ഗതാഗതക്കുരുക്കുള്ള ആറിടങ്ങളിൽ ഫ്ലക്സിബിൾ ജോലി സമയം നടപ്പിലാക്കിത്തുടങ്ങി. സൗദി തൊഴിൽ വകുപ്പിനും റോയൽ കമ്മീഷനും കീഴിലാണ് പരീക്ഷണം. വിവിധ മേഖലകളിലായി പ്രവർത്തിക്കുന്ന അമ്പതോളം കമ്പനി ഇന്നലെ മുതൽ ഇതിൽ ഭാഗമായിക്കഴിഞ്ഞു. ജീവനക്കാർ ഒരേസമയത്ത് ഓഫീസുകളിൽ എത്തുന്നതും മടങ്ങുന്നതും ഒഴിവാക്കി, വ്യത്യസ്ത സമയക്രമങ്ങളിൽ ജോലി ക്രമീകരിക്കുന്ന രീതിയാണിത്.
രാവിലെയും ഉച്ചക്കും വൈകുന്നേരവും ഒരുപോലെ തിരക്കുള്ള കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ് (KAFD), ഡിജിറ്റൽ സിറ്റി, ഡിപ്ലോമാറ്റിക് ക്വാർട്ടർ (DQ), ലൈസൺ വാലി, ഗ്രനഡ, റോഷൻ ഫ്രണ്ട് തുടങ്ങി റിയാദിലെ ആറ് പ്രദേശങ്ങളിലാണ് പുതിയ പരിഷ്കാരം നിലവിൽ വന്നത്.
ഓഫീസുകളിൽ പരമാവധി നാല് മണിക്കൂർ സേവനം ഉറപ്പാക്കുന്ന വിധത്തിലാണ് നിലവിൽ സമയം നിശ്ചയിച്ചിട്ടുള്ളത്. അഡ്മിനിസ്ട്രേറ്റീവ് ജോലികൾക്കാണ് ഈ പുതിയ നിയമം ബാധകമാകുന്നത്. ആരോഗ്യമേഖല, പൊതുവിദ്യാഭ്യാസം, ഫീൽഡ് ജോലികൾ, തടസ്സമില്ലാത്ത സേവനം ആവശ്യമുള്ള മറ്റ് പ്രവർത്തന മേഖലകൾ എന്നിവയെ ഈ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
തിരക്കേറിയ ഈ ആറ് കേന്ദ്രങ്ങളിലും ഒരേസമയം വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് കുറയ്ക്കാൻ ഈ പുതിയ ക്രമീകരണത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിന് പുറമെ റോഡ് വികസനം, പൊതുഗതാഗതം, ട്രാഫിക് മാനേജ്‌മെന്റ്, ആധുനിക നിയന്ത്രണ സംവിധാനങ് എന്നിവയുൾപ്പെടെയുള്ള വിപുലമായ പദ്ധതികളും നഗരത്തിൽ പുരോഗമിക്കുന്നുണ്ട്.
