ശബരിമല സ്വർണക്കൊള്ള: അന്വേഷണം നീട്ടിക്കൊണ്ട് പോകാനാകില്ലെന്ന് എസ്ഐടിയോട് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കുറ്റപത്രം നൽകുന്നത് ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് എസ്ഐടിയോട് ഹൈക്കോടതി. അന്തിമ റിപ്പോർട്ട് എന്ന് നൽകുമെന്ന് ഈ മാസം 29നകം അറിയിക്കാൻ പ്രത്യേക സംഘത്തിന് കോടതി നിർദ്ദേശം നൽകി. 2025 ൽ സ്വർണപ്പാളികൾ കൊണ്ടുപോയതിൽ ആർക്കൊക്കെ വീഴ്ചയെന്ന് വ്യക്തമാക്കുന്ന സമഗ്ര റിപ്പോർട്ടും ഹാജരാക്കണമെന്ന് ദേവസ്വം ബഞ്ച് നിർദേശിച്ചു. കേസിന്‍റെ ഗൗരവവും പരിശോധിക്കണ്ട രേഖകളുടെ വ്യാപ്തിയുമെല്ലാം കണക്കിലെടുക്കുമ്പോൾ അന്വേഷണം പൂർത്തിയാക്കാൻ മതിയായ സാവകാശം നൽകിയെന്ന് ബോധ്യമുണ്ടെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. അതിനാൽ ഇനി സാവകാശം നൽകാനാകില്ലെന്നും അന്തിമ റിപ്പോർട്ട് എന്ന് നൽകുമെന്ന് ഈ മാസം 29 നകം അറിയിക്കാനുമാണ് നിർദേശം.

2025 ൽ പി.എസ്. പ്രശാന്ത് പ്രസിഡന്‍റായ കാലത്ത് ദ്വാരപാലക പാളികൾ സ്വർണം പൂശാൻ ചെന്നൈയിലേക്ക് കൊണ്ടുപോയ കാര്യങ്ങളും അന്വേഷിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇന്ന് അന്വേഷണ പുരോഗഗതി റിപ്പോർട്ട് എസ്ഐടി കോടതിയ്ക്ക് കൈമാറി. പാളികൾ അഴിച്ചെടുത്ത് കൊണ്ടുപോയതിൽ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരടക്കം ആർക്കൊക്കെ വീഴ്ചപറ്റിയെന്ന് അന്വനേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സമഗ്രമായ റിപ്പോർട്ട് വേണമെന്നാണ് കോടതി നിർദ്ദേശം. എസ്ഐടി അന്വേഷണത്തിന്‍റെ ഭാഗമായി പിടിച്ചെടുത്ത രേഖകളും റിപ്പോർട്ടും പരിശോധിക്കുമ്പോൾ ഇക്കാര്യത്തിൽ എസ്ഐടിയക്ക് വ്യക്തമായ വിവരങ്ങളുണ്ടെന്ന ബോധ്യമാകുന്നുവെന്ന് വ്യക്തമാക്കിയ കോടതി ആരൊക്കെ പ്രതികളാണ്, ഏത് തരത്തിലുള്ള വീഴ്ച പറ്റി എന്നതടക്കം അറിയിയിക്കാനും നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *