റിയാദ്: ആഗോള വ്യോമയാന രംഗത്തെ പ്രവർത്തന മികവിന്റെ സൂചികയിൽ ചരിത്ര നേട്ടവുമായി സൗദി അറേബ്യൻ എയർലൈൻസ്. 2026 ജൂൺ മാസത്തെ കണക്കുകൾ പ്രകാരം, വിമാന സർവീസുകൾ കൃത്യസമയം പാലിക്കുന്നതിൽ ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനിയായി സൗദിയ തിരഞ്ഞെടുക്കപ്പെട്ടു. ഇതേ വിഭാഗത്തിൽ മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ മേഖലകളിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി സൗദി ഗ്രൂപ്പിന് കീഴിലുള്ള ബജറ്റ് എയർലൈനായ ഫ്ലൈ അദീലും തിളങ്ങി. വ്യോമയാന മേഖലയിലെ പ്രകടനങ്ങൾ നിരീക്ഷിക്കുന്ന ആഗോള ഏജൻസിയായ ‘സിറിയം’ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
കഴിഞ്ഞ മാസം മാത്രം 13,350 സർവീസുകൾ നടത്തിയ സൗദിയ 92.38% വിമാനങ്ങളും കൃത്യസമയത്ത് എത്തിക്കുകയും, 93.02% സർവീസുകൾ കൃത്യസമയത്ത് പുറപ്പെടുകയും ചെയ്തു. ഇതേ കാലയളവിൽ 5,150 സർവീസുകൾ നടത്തിയ ഫ്ലൈ അദീൽ 95.42% കൃത്യതയോടെയാണ് സർവീസ് പൂർത്തിയാക്കിയത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളാണ് ഈ മികച്ച വിജയത്തിന് പിന്നിലെന്ന് സൗദിയ ഗ്രൂപ്പ് വ്യക്തമാക്കി. വിമാനങ്ങളുടെ കൃത്യമായ പ്ലാനിങ്, കൃത്യസമയത്തുള്ള തീരുമാനങ്ങൾ, പ്രവർത്തനങ്ങളിലെ കണിശത എന്നിവ ഉറപ്പാക്കാൻ പുതിയ സാങ്കേതികവിദ്യ വഴി സാധിച്ചിട്ടുണ്ട്. വിവിധ സീസണുകൾ ഒരുമിച്ചുവന്ന കനത്ത വെല്ലുവിളികൾക്കിടയിലും ജീവനക്കാർ നടത്തിയ അസാധാരണമായ ഇടപെടലുകളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് സൗദി ഗ്രൂപ്പ് ഡയറക്ടർ ജനറൽ ഇബ്രാഹിം ബിൻ അബ്ദുൽറഹ്മാൻ അൽ ഒമർ പറഞ്ഞു.
