ബാഴ്സലോണ: റയൽ മാഡ്രിഡിന്റെ ഒരു താരത്തെ പോലും ഉൾപ്പെടുത്താതെ ഫിഫ ലോകകപ്പിനുള്ള സ്പെയിൻ ടീമിനെ പ്രഖ്യാപിച്ചു. 92 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് റയലിന്റെ ഒറ്റത്താരം പോലും ലോകകപ്പ് ടീമിൽ ഇടം പിടിക്കാതിരിക്കുന്നത്. റയല്‍ മാഡ്രിഡ് താരങ്ങളെ സ്പാനിഷ് കോച്ച് തഴഞ്ഞതില്‍ പ്രതിഷേധം ശക്തമാണ് എന്നാണ് റിപ്പോര്‍ട്ട്. കോച്ച് ലൂയിസ് ഫ്യുവന്റെ പ്രഖ്യാപിച്ച ഇരുപത്തിയാറംഗ ടീമിൽ ഏഴ് ബാഴ്സലോണ താരങ്ങളുണ്ട്. ആഴ്സണൽ, അത്ലറ്റിക് ക്ലബ്, അത്ലറ്റിക്കോ മാഡ്രിഡ് ക്ലബുകളിൽ നിന്ന് മൂന്ന് വീതം താരങ്ങൾ ലോകകപ്പ് ടീമിൽ ഇടംപിടിച്ചു. പരിക്കിൽ നിന്ന് മുക്തനായില്ലെങ്കിലും യുവതാരം ലമീൻ യമാലിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം 2024-ൽ യൂറോ കപ്പ് നേടിയ ടീമിന്റെ നായകനായ അൽവാരോ മൊറാട്ടയെ പരിഗണിച്ചില്ല. പെഡ്രി, ഗാവി, പൗ കുബാർസി, എറിക് ഗാർഷ്യ, ഫെറാൻ ടോറസ്, റോഡ്രി, മികേൽ മെറിനോ, മാർട്ടിൻ സുബിമെൻഡി, നിക്കോ വില്യംസ്, ഡാനി ഓൽമോ തുടങ്ങിയവർ ടീമിലുണ്ട്. ഗ്രൂപ്പ് എച്ചിൽ കേയ്പ് വെർദെ, സൗദി അറേബ്യ, ഉറുഗ്വേ എന്നിവരാണ് സ്പെയിനിന്റെ എതിരാളികൾ. ജൂൺ 14ന് കേയ്പ് വെർദെയ്ക്കെതിരെയാണ് സ്പെയിനിന്റെ ആദ്യ മത്സരം. ഇതിന് മുന്നോടിയായി ഇറാഖ്, പെറു എന്നിവർക്കെതിരെ സ്പെയ്ൻ സന്നാഹ മത്സരം കളിക്കും.
