സർക്കാർ ആശുപത്രിയിൽ വീണ്ടും തെരുവുനായ ആക്രമണം

കൊച്ചി: കരുവേലിപ്പടി മഹാരാജാസ് സർക്കാർ ആശുപത്രിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകനെ കാണാനെത്തിയ മുണ്ടംവേലി സ്വദേശി ലീനയ്ക്കാണ് കടിയേറ്റത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ലീനയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് ദിവസം മുമ്പ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ നഴ്സിംഗ് അസിസ്റ്റന്റിനും ഇവിടെ വെച്ച് കടിയേറ്റിരുന്നു. ഇതിനു തൊട്ടുമുമ്പ് രോഗിയുടെ കൂട്ടിരിപ്പുകാരിയെയും നായ ആക്രമിച്ചിരുന്നു. ആശുപത്രി പരിസരത്ത് രോഗികളും ജീവനക്കാരും ഒരുപോലെ ഭയന്നാണ് കഴിയുന്നത്.

അതേസമയം, കഴിഞ്ഞ ഞായറാഴ്ച്ച മലപ്പുറം മേലാറ്റൂർ അത്താണിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന് നേരെ തെരുവ് നായ്ക്കൾ പാഞ്ഞടുക്കുന്ന ഞെട്ടിക്കുന്ന സംഭവവും ഉണ്ടായി. നായ്ക്കളെ കണ്ടതും കുട്ടി ഓടി വീട്ടിനുള്ളിൽ കയറിയതിനാലാണ് അപകടം ഒഴിവായത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ നായ്ക്കളെ അടിച്ചോടിക്കുകയായിരുന്നു. ഈ ഞെട്ടിക്കുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് തെരുവ് നായ ശല്യം നിരോധിക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *