വരവൂർ: നിസ്സാര കാര്യത്തിന് വിദ്യാർത്ഥിയെ പൊതിരെ തല്ലി അധ്യാപകൻ. തൃശൂർ വരവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെയാണ് അധ്യാപകൻ തല്ലിയത്. താഴെപ്പോയ പേനയുടെ ക്യാപ് എടുക്കാൻ ബെഞ്ചിൽ നിന്ന് എത്തി നോക്കിയതിനാണ് അടിച്ചതെന്ന് വിദ്യാർത്ഥിയുടെ അച്ഛൻ വിശദമാക്കുന്നത്. വരവൂർ സ്വദേശിയായ മണികണ്ഠൻ എന്ന അധ്യാപകനാണ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചത്. വരവൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകനാണ് മണികണ്ഠൻ. അധ്യാപകൻ പതിവായി വിദ്യാർത്ഥികളെ ഇത്തരത്തിലുള്ള മർദ്ദന മുറകൾ പ്രയോഗിക്കാറുണ്ടെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്.
അധ്യാപകന്റെ അതിരു കടന്ന ശിക്ഷ പതിവായതോടെ, വിദ്യാർത്ഥികൾ തന്നെയാണ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത്. അധ്യാപകൻ അടിച്ച വിവരം കുട്ടി വീട്ടിൽ പറഞ്ഞിരുന്നുവെന്നും, എന്നാൽ സംഭവത്തിന്റെ ഗൗരവം ദൃശ്യങ്ങൾ കണ്ടപ്പോഴാണ് മനസ്സിലായതെന്നും മാതാപിതാക്കൾ പ്രതികരിക്കുന്നത്. അധ്യാപകനെതിരെ മുൻപും പരാതി ലഭിച്ചിട്ടുണ്ട് എന്നും, വിഷയത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും പ്രധാന അധ്യാപിക പറഞ്ഞു. ബലാവകാശ കമ്മീഷനും പോലീസിലും വിദ്യാർത്ഥിയുടെ കുടുംബം പരാതി നൽകും.
