റിയാദ്: സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച സ്വദേശികൾക്കും വിദേശികൾക്കുമെതിരെ കടുത്ത നടപടികളുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്. ഈ വർഷം മുഹറം മാസത്തിൽ മാത്രം നിയമലംഘകർക്കെതിരെ 25,000-ത്തിലധികം ഭരണപരമായ ഉത്തരവുകൾ പുറപ്പെടുവിച്ചതായി പാസ്പോർട്ട് അതോറിറ്റി അറിയിച്ചു.
വിവിധ പ്രവിശ്യകളിലെ ജവാസത്ത് കമ്മിറ്റികൾ പുറപ്പെടുവിച്ച ഉത്തരവുകളിൽ തടവുശിക്ഷ, പിഴ, നാടുകടത്തൽ എന്നിവ ഉൾപ്പെടുന്നു. നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്നവർക്ക് ജോലി നൽകാനോ, താമസമോ യാത്രാസൗകര്യമോ ഒരുക്കാനോ പാടില്ലെന്ന് ജവാസത്ത് കമ്പനികൾക്കും വ്യക്തികൾക്കും കർശന നിർദേശം നൽകി. നിയമലംഘകരെ ഒളിപ്പിച്ചു താമസിപ്പിക്കുന്നതും അവർക്ക് ആവശ്യമായ മറ്റ് സഹായങ്ങൾ ചെയ്യുന്നതും ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കും. പൊതുജനങ്ങൾ നിയമലംഘകരെക്കുറിച്ചുള്ള വിവരങ്ങൾ ഉടനടി അധികൃതരെ അറിയിക്കണമെന്ന് ജവാസത്ത് അഭ്യർഥിച്ചു. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുന്നതാണ്.
