തൃശ്ശൂർ: തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ പറഞ്ഞു. സർക്കാരും ജനങ്ങളും എന്താണോ പറയുന്നത് അതനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഘോഷപൂർവം പൂരം നടത്താനുള്ള സാഹചര്യം അല്ല. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ ചേർത്തുപിടിക്കാനുള്ള കാര്യങ്ങളിലാണ് ദേവസ്വത്തിന്റെ പൂർണ്ണശ്രദ്ധയെന്നും കെ ഗിരീഷ് കുമാർ കൂട്ടിച്ചേർത്തു. മാത്രമല്ല തിരുവമ്പാടി ദേവസ്വത്തിലെ ആഘോഷ കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേരും അപകടത്തിൽപെട്ടിട്ടുണ്ട്. ഏത് അന്വേഷണത്തെയും ദേവസ്വം സ്വാഗതം ചെയ്യുന്നു. നിരോധിത വെടിമരുന്ന് അവിടെ ഉപയോഗിച്ചിട്ടില്ല എന്നാണ് കരുതുന്നത്. മുണ്ടത്തിക്കോട് സതീശന് ദേവസ്വം കരാർ നൽകിയിരിക്കുകയാണെന്നും അദ്ദേഹം മറ്റ് ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ജോലികൾ കൂടി എടുത്തിരിക്കാമെന്നും ഗിരീഷ് കുമാർ പറഞ്ഞു. അപകടത്തിൽ അട്ടിമറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



