തൃശ്ശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ലെന്ന് ഹൈക്കോടതി

തൃശ്ശൂർ: തൃശൂർ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിൽ നിയന്ത്രണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹ‍ർജിയിൽ ഇപ്പോൾ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ഹർജിയിൽ അടിയന്തരമായി ഇടപെടാൻ കഴിയില്ലെന്ന് കോടതി അറിയിച്ചു. 2024ൽ ആന എഴുന്നെള്ളത്തുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ മാർഗനിർദേശം പുറപ്പെടുവിച്ചുകൊണ്ട് ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഇക്കാര്യവും കോടതി ചൂണ്ടിക്കാട്ടി. തൃശൂർ സ്വദേശിയായ വെങ്കിടാചലം എന്നയാൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ മറുപടി.

കൊടും ചൂട് കണക്കിലെടുത്ത് ആനകളെ എഴുന്നെള്ളിക്കുന്നത് തടയണം എന്നാവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി എത്തിയത്. ചൂട് കണക്കിലെടുത്ത് കടുത്ത നിയന്ത്രണം കൊണ്ടുവരണമെന്നും ആനകളെ നിയന്ത്രിക്കാൻ സ്വകാര്യ എലിഫന്‍റ് സ്ക്വാഡുകളെ നിയമിക്കുന്നത് വിലക്കണം എന്നതടക്കമുള്ളതായിരുന്നു ഹർജിയിലെ ആവശ്യം. ഹർജിയിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് നോട്ടീസ് അയച്ച ഹൈക്കോടതി ഹ‍ർജി അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി. എഴുന്നള്ളിപ്പ് നടത്തുന്ന ആനകളും ജനങ്ങളും തമ്മിൽ എട്ട് മീറ്റർ അകലം വേണമെന്നതടക്കമുള്ള കർശന നിർദ്ദേശങ്ങളായിരുന്നു 2024ൽ ഹൈക്കോടതി പുറപ്പെടുവിച്ചത്.

അതേസമയം, തൃശൂർ പൂരം ആചാരപരമായ ചടങ്ങുകൾ മാത്രമാക്കി നടത്താനാണ് നിലവിലെ തീരുമാനം. വെടിക്കെട്ട് ഒഴിവാക്കാനും കുടമാറ്റം 15 മിനിട്ട് മാത്രമായി ചുരുക്കാനും യോഗത്തിൽ തീരുമാനമായി. 15 ആനകൾ ഇരുവിഭാഗങ്ങളിലും അണിനിരക്കും ഇലഞ്ഞിത്തറ മേളം, ആന എഴുന്നെള്ളത്ത് തുടങ്ങിയവ ആചാരത്തിന്റെ ഭാഗമാണെന്നും ഒഴിവാക്കാൻ കഴിയില്ലെന്നും പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദേശങ്ങൾ അംഗീകരിക്കുന്നെന്നും വെടിക്കെട്ട് പൂർണമായും ഒഴിവാക്കും കുടമാറ്റം ചടങ്ങ് മാത്രമായി മാറ്റുമെന്നും തിരുവമ്പാടി ദേവസ്വം നിലപാട് അറിയിച്ചിരുന്നു

.

Leave a Reply

Your email address will not be published. Required fields are marked *