കോന്നി വ്യാജപീഡന കേസിൽ കസ്റ്റഡിയിൽ മര്‍ദ്ദനമെന്ന് യുവാവ്

കോന്നി: കോന്നിയിലെ 13 വയസ്സുകാരുടെ വ്യാജ പീഡന പരാതിയിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് യുവാവ്. കാലിൽ ബൂട്ടിട്ട് ചവിട്ടിയരച്ചെന്നും മുടിയിൽ പിടിച്ചു വലിച്ചെന്നും യുവാവ് പറയുന്നു. ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ ആളാണെന്ന് പറഞ്ഞിട്ടും പൊലീസ് ഉപദ്രവിച്ചെന്നും യുവാവ് പറഞ്ഞു. മൂന്നാം തീയതി വൈകിട്ട് പിടികൂടിയ ശേഷം ഇന്നലെ വൈകിട്ടാണ് വിട്ടയച്ചത് ഈ സമയം അത്രയും പ്രായപൂർത്തിയാകാത്ത കുട്ടികളും സ്റ്റേഷനിൽ ഉണ്ടായിരുന്നു. ആളുമാറി സഹോദരനെയും പിടിച്ചുകൊണ്ടുപോയെന്നാണ് യുവാവ് വിശദമാക്കുന്നത്. പത്തനംതിട്ടയിലെ പോക്സോ കേസിൽ തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്ന് പതിമൂന്നുകാരിയായ പെൺകുട്ടി മജിസ്ട്രേറ്റിനും മൊഴി നൽകി. പത്തുപേർ ചൂഷണം ചെയ്തെന്ന കൗൺസിലിങ്ങിലെ മൊഴി കുട്ടി മാറ്റിപ്പറഞ്ഞു. സഹപാഠിയോടുള്ള പ്രണയനൈരാശ്യം മൂലം ഇല്ലാക്കഥ പറഞ്ഞുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. പീഡനം നടന്നില്ലെന്ന വൈദ്യപരിശോധന റിപ്പോർട്ടും പൊലീസ് ഹാജരാക്കി.

നേരത്തെ ചൈൽഡ് ഹെൽപ് ലൈൻ വഴിയായിരുന്നു പൊലീസിന് പെൺകുട്ടിയുടെ പരാതി കിട്ടിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സഹപാഠികൾ ഉൾപ്പെടെ ആറുപേരെ ഇന്നലെ രാവിലെ മുതൽ കസ്റ്റഡിയിൽ വെച്ചിരുന്നു. ആദ്യം പെൺകുട്ടി നൽകിയ മൊഴികളിലും പിന്നീട് നൽകിയ മൊഴികളിലും മാറ്റമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പിന്നീട്, കസ്റ്റഡിയിലെടുത്ത ആറ് പേരെയും താൽക്കാലികമായി വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *