കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. എസ്ഐടി നൽകിയ ഹർജി ഹൈക്കോടതി തള്ളി. തന്ത്രി കണ്ഠരര് രാജീവർക്ക് കേസ് അന്വേഷണ ഘട്ടത്തിൽ തന്നെ കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്തായിരുന്നു എസ്ഐടി ഹർജി.
അതേസമയം, അന്വേഷണത്തിനെതിരായ എല്ലാ പരാമർശവും കോടതി നീക്കി. തന്ത്രിക്കെതിരെ ജാമ്യ ഉത്തരവിൽ തെളിവുകളുടെ ഒരു കണിക പോലുമില്ല എന്ന നിർണായകമായ ഒരു പരാമർശവും കൊല്ലം വിജിലൻസ് കോടതി നടത്തിയിരുന്നു. ഈ പരാമർശങ്ങളാണ് കോടതി റദ്ദാക്കിയത്. സിംഗിൾ ബെഞ്ചാണ് ഉത്തരവിട്ടത്.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തൻ്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്ന് കണ്ഠരര് രാജീവര് ആരോപിച്ചിരുന്നു. യുവതീ പ്രവേശനത്തെ എതിര്‍ത്തതാണ് തന്റെ അറസ്റ്റിന് കാരണമായതെന്നാണ് കണ്ഠരര് രാജീവരരുടെ വാദം. താന്‍ ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്നയാളാണ്. അതിനാലാണ് യുവതീ പ്രവേശനം എതിര്‍ത്തത്. ഒപ്പം എല്ലാ ദിവസം ക്ഷേത്രം തുറക്കമെന്ന അഭിപ്രായവും താന്‍ എതിര്‍ത്തു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് തന്ത്രിയുടെ വാദം.
