സര്‍ക്കാരിനെതിരെ ശബ്ദം ഉയര്‍ത്തുന്നവരെ ആക്രമിക്കുന്നത് RSS രീതിയെന്ന് സിജെപി സ്ഥാപകന്‍

ജയ്പൂര്‍: കഴിഞ്ഞ ദിവസം തനിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്കെ. ആക്രമണങ്ങളെ ഭയപ്പെടുന്നില്ലന്നും സിജെപി പിന്തുടരുന്നത് ഗാന്ധിജിയെയും അംബേദ്കറിനെയുമാണെന്നും അദ്ദേഹം പറഞ്ഞു. സിജെപിയുടേത് സത്യാഗ്രഹ സമരമാണ്. സര്‍ക്കാരിനെതിരെ ശബ്ദം ഉയര്‍ത്തുന്നവരെ ആക്രമിക്കുന്നത് ആര്‍എസ്എസ് രീതിയാണ്. യഥാര്‍ത്ഥ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനും വിദ്യാര്‍ത്ഥികളുടെ ശബ്ദം അടിച്ചമര്‍ത്താനുമുള്ള ശ്രമമാണിതെന്നും ‘ അഭിജീത് പറഞ്ഞു.

ആരെങ്കിലും സര്‍ക്കാരിനെതിരെയോ അവരുടെ പ്രത്യയശാസ്ത്രത്തിനെതിരെയോ സംസാരിച്ചാല്‍ അവര്‍ ഇങ്ങനെയാണ് ചെയ്യുന്നത്. അതില്‍ പുതുമയൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’ഞങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളില്‍ നിന്ന് വ്യതിചലിക്കില്ല, നിങ്ങള്‍ എത്ര വേണമെങ്കിലും ഞങ്ങളെ ആക്രമിച്ചേക്കാം. ഒരു കോടിയിലധികം വിദ്യാര്‍ത്ഥികള്‍ അനീതി അനുഭവിക്കുന്നതിനെക്കുറിച്ചുള്ള ഞങ്ങളുടെ പ്രധാന പ്രശ്‌നത്തില്‍ നിന്ന് വ്യതിചലിക്കാതെ സമാധാനപരമായും ജനാധിപത്യപരമായും ഞങ്ങള്‍ പ്രതിഷേധം നടത്തും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം,’ അഭിജീത് പറഞ്ഞു.

‘ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും, പക്ഷേ ഞാന്‍ ഭയപ്പെടുന്നില്ല. ഞങ്ങള്‍ ഗാന്ധിജിയുടെയും അംബേദ്കറുടെയും പാതയിലാണ് നടക്കുന്നത്. ഇത് ഞങ്ങളുടെ സത്യാഗ്രഹമാണ്. ഞങ്ങള്‍ സമാധാനപരമായി മുന്നോട്ട് പോകും,’ അഭിജീത് കൂട്ടിച്ചേര്‍ത്തു. ഇന്നലെ ജയ്പൂരില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടയില്‍ രണ്ട് യുവാക്കളാണ് അഭിജീത്തിന്റെ മുഖത്തടിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെയാണ് ആക്രമണം ഉണ്ടായത്. പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്നും ചിലര്‍ അഭിജീത് ദീപ്കെയെ മര്‍ദ്ദിക്കുകയായിരുന്നു. പ്രതിഷേധ റാലിയില്‍ അഭിജീത് ദീപ്കെയെ തോളിലേറ്റി പ്രകടനം നടത്തുന്ന സമയത്തായിരുന്നു ആക്രമണം.

Leave a Reply

Your email address will not be published. Required fields are marked *