കൊച്ചി: ട്വന്റി 20 മത്സരത്തിനിറങ്ങിയ മണ്ഡലങ്ങളിൽ വാശിയേറിയതോടെ പോളിങ് ശതമാനം ഉയർന്നു. ട്വന്റി 20-യുടെ തട്ടകമായി പറയുന്ന കുന്നത്തുനാട്ടിൽ ത്രികോണ മത്സരമാണ് നടന്നത്. ട്വന്റി 20 വോട്ടുകളും ബി.ജെ.പി. വോട്ടുകളും ചേരുമ്പോൾ ഇക്കുറി മണ്ഡലം എൻ.ഡി.എ.യ്ക്ക് ഒപ്പം നിൽക്കുമെന്ന വ്യാപകമായ പ്രചാരണമാണ് കുന്നത്തുനാട് നടന്നത്. ട്വന്റി 20 നേതൃത്വം അഭിമാനപ്രശ്നമായിതന്നെ കുന്നത്തുനാടിനെ കണ്ടു. മൂന്നുമുന്നണികളും ഇളക്കിമറിച്ചതോടെ കുന്നത്തുനാടിലെ പോളിങ് 84.9 ശതമാനമായി ഉയർന്നു.
ട്വന്റി 20 മത്സരിച്ച തൃപ്പൂണിത്തുറയിലും വൈപ്പിനിലും ത്രികോണ മത്സരത്തിൽ പോളിങ് ശതമാനം ഉയർന്നു. ബി.ജെ.പി.യുടെ ശക്തികേന്ദ്രം കൂടിയായ തൃപ്പൂണിത്തുറയിൽ പോളിങ് 81.4 ശതമാനമായി ഉയർന്നു. വൈപ്പിനിലും പോളിങ് 80.05 ശതമാനമായി. എറണാകുളം ജില്ലയിൽ ട്വന്റി 20 മത്സരിച്ച കൊച്ചി, തൃക്കാക്കര, അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ, പിറവം മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമെന്ന പ്രതീതി സൃഷ്ടിക്കാൻ കഴിഞ്ഞു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ട്വന്റി 20 മത്സരത്തിന് ഇറങ്ങിയ ഇടങ്ങളിൽ പോളിങ് ശതമാനം ഉയർന്നു. ഏറ്റുമാനൂർ, തൊടുപുഴ, റാന്നി എന്നിവിടങ്ങളിലാണ് ഈ പാർട്ടി മത്സരിച്ചത്. മൂന്ന് സ്ഥലങ്ങളിലും ട്വന്റി 20-യുടെ ആദ്യമത്സരവുമായിരുന്നു. ഇവിടങ്ങളിലെ വോട്ടിങ് ശതമാനം ചുവടെ. 2021-ലെ പോളിങ് ശതമാനം ബ്രായ്ക്കറ്റിൽ.
