ലാവ്‌ലിന്‍ കേസിൻ്റെ പുതിയ പതിപ്പാണ് മാസപ്പടി കേസെന്ന് എം. വി ഗോവിന്ദന്‍

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസിന്റെ പുതിയൊരു പതിപ്പാണ് സിഎംആര്‍എല്‍-എക്‌സാലോജിക് കേസെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ മകള്‍ വീണ ടിയിലൂടെ അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമമാണിതെന്നും നിലവില്‍ പിണറായി വിജയനെതിരെ ഒരു കോടതിയിലും ഒരു കേസും ഇല്ലെങ്കിലും അദ്ദേഹത്തെ കുറ്റക്കാരനായി ചിത്രീകരിച്ചുകൊണ്ടുള്ള വേട്ടയാടല്‍ തുടരുകയാണെന്നും എം. വി ഗോവിന്ദന്‍ പറഞ്ഞു.

‘സിഎംആര്‍എല്‍ എന്ന കമ്പനി നടത്തുന്ന നികുതിവെട്ടിപ്പ് അന്വേഷിച്ചുള്ള ആധായനികുതി വകുപ്പിന്റെ ഇന്റെറിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ടിലാണ് കേസിനാധാരമായ ആദ്യപരാമര്‍ശം വരുന്നത്. വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് എന്ന, ബാഗ്ലൂര്‍ ആസ്ഥാനമായ കമ്പനി കരാര്‍പ്രകാരം സോഫ്‌റ്റ്വെയര്‍ സേവനം നല്‍കിയതിനുള്ള പ്രതിഫലമായി 1.78കോടി രൂപ വാങ്ങിയത് സേവനം നല്‍കാതെയാണെന്നാണ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ വാദം. എന്നാല്‍ സേവനം നല്‍കിയിട്ടില്ലായെന്ന പരാതി സിഎംആര്‍എല്‍ കമ്പനിക്കില്ല. എന്നാല്‍ അതൊരു കേസ് ആക്കിയ ഇന്‍കംടാക്‌സ് വകുപ്പ് യാതൊരു കാരണവും കൂടാതെ പിണറായി വിജയന്‍റെ മകളാണ് വീണയെന്നും കൂടി എഴുതിച്ചേര്‍ത്തത് സംശയാസ്പദമാണ്’, എം വി ഗോവിന്ദന്‍ പറഞ്ഞു.

പിണറായി വിജയന്‍ എന്ന സിപിഐഎം നേതാവിനെ കള്ളക്കേസില്‍ കുടുക്കി പാര്‍ട്ടിയെ തന്നെ തകര്‍ക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്ന് വ്യക്തമാണെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി. അധികാരത്തില്‍ നിന്നും പുറത്താക്കിയിട്ടും അവിടംകൊണ്ട് അവസാനിപ്പിക്കാതെ പാര്‍ട്ടിയെ സമ്പൂര്‍ണമായി തകര്‍ക്കുകയെന്ന ലക്ഷ്യം വെച്ചാണ് ഈ വേട്ടയാടല്‍ എന്നും എം. വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ഒരു ലേഖനത്തിലാണ് അദ്ദേഹം ഇത്തരത്തിൽ വിമർശനം ഉന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *