‘അമ്മ’ അഡ്‌ഹോക് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച് നടി ആശ അരവിന്ദ്

കൊച്ചി: അമ്മ അഡ്‌ഹോക് കമ്മിറ്റിയില്‍ ആദ്യ രാജി. നടി ആശ അരവിന്ദ് കമ്മിറ്റിയിൽ നിന്ന് രാജിവെച്ചു. കൂട്ടരാജി സമര്‍പ്പിച്ച മുന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് രാജി വെക്കുന്നായി അറിയിച്ച് ആശ സന്ദേശം അയച്ചത്. അമ്മയുടെ സഞ്ജീവനി പദ്ധതിയുടെ ചുമതല ആശയ്ക്ക് ആയിരുന്നു. സംഘടനയില്‍ നിന്ന് രാജിവെക്കുന്നതായി അറിയിച്ച് മല്ലിക സുകുമാരന്‍, ലക്ഷ്മി പ്രിയ തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. സംഘടനയില്‍ മെമ്പറായി മാത്രം തുടരുമെന്നാണ് ടിനി ടോം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മല്ലിക സുകുമാരൻ തന്റെ രാജി വിവരം അറിയിച്ചത്.

സ്‌നേഹപൂര്‍വ്വം പടിയിറങ്ങുന്നുവെന്നും ശ്വേതയ്‌ക്കൊപ്പമാണ് താനെന്നും വ്യക്തമാക്കിയാണ് രാജി. വൈകാരിക കുറിപ്പിലൂടെയായിരുന്നു ലക്ഷ്മി പ്രിയ തന്റെ രാജി വിവരം അറിയിച്ചത്. തനിക്ക് പെന്‍ഷനും ഇന്‍ഷുറന്‍സും റീത്തും അനുശോചനവും വേണ്ടെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. തന്റെ രാജി മുതിര്‍ന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും ഇവരെല്ലാം ജീവിച്ചിരിക്കുമ്പോഴാണ് താന്‍ മരിക്കുന്നതെങ്കില്‍ തന്റെ ശവം കാണാന്‍ പോലും ആരും വരരുതെന്നും അവര്‍ സന്ദേശത്തില്‍ പറഞ്ഞു. തന്നെ സ്നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവര്‍ ഈ പടി കടന്ന് വരരുതെന്നും നടി പറയുന്നു. ഇനി സാധാരണ മെമ്പര്‍ മാത്രമായി തുടരുമെന്ന് പറഞ്ഞാണ് ടിനി ടോം രംഗത്തെത്തിയത്.

ഇന്നലെയാണ് അമ്മ ഭരണസമിതി രാജിവെച്ചത്. ഭരണസമിതിയിലെ 17 പേരും രാജിവെക്കുകയായിരുന്നു. കാലാവധി പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷം ബാക്കി നില്‍ക്കെയാണ് രാജി. ജോയിന്റ് സെക്രട്ടറിയായ അന്‍സിബ ഹസന്‍ നേരത്തെ രാജിവെച്ചിരുന്നു. അവിശ്വാസം നേരിടാതെയാണ് മുഴുവന്‍ അംഗങ്ങളും രാജിവെച്ചത്. ഇതോടെ ഒമ്പതംഗ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. രമേഷ് പിഷാരടിയാണ് കണ്‍വീനര്‍. കെ ബി ഗണേഷ് കുമാര്‍, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി, കൃഷ്ണ പ്രഭ, ആശാ അരവിന്ദ്, ഷാജോണ്‍, ദേവി ചന്ദന എന്നിവരാണ് അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങള്‍. നാല് മാസമായിരിക്കും അഡ്ഹോക്ക് കമ്മിറ്റി സംഘടനയെ നയിക്കുക. സ്ഥിരം സമിതിയുടെ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്നത് അഡ്‌ഹോക്ക് കമ്മിറ്റി തീരുമാനിക്കും. നടന്‍ ജഗദീഷാണ് അഡ്‌ഹോക്ക് കമ്മിറ്റിയെ പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *