കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ 18 കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. വൈപ്പിൻ അറുകാട് സ്വദേശി ആയുഷിനെ എറണാകുളം റൂറൽ പോലീസാണ് പിടികൂടിയത്. സമീപകാലത്ത് നടന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവുവേട്ടയാണ് എറണാകുളം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം നടത്തിയത്.
ആയുഷ് ഹൗബ്രിഡ് കഞ്ചാവ് കടത്തുന്നുണ്ട് എന്ന് ഡാൻസാഫ് സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പെരുമ്പാവൂർ മാറമ്പള്ളിയിൽവെച്ച് ആയുഷ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ തടഞ്ഞ് പോലീസ് പരിശോധന നടത്തിയത്. സ്‌കൂട്ടറിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഒന്നേകാൽ കിലോ കഞ്ചാവാണ് ഉണ്ടായിരുന്നത്. പിന്നാലെ ആയുഷിനെ ചോദ്യംചെയ്തതിൽ നിന്നാണ് പെരുമ്പാവൂരിൽ ഇയാൾ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ ഹൈബ്രിഡ് കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ട് എന്ന വിവരം ലഭിക്കുന്നത്.
തുടർന്ന് ഫ്‌ളാറ്റിൽ എത്തി നടത്തിയ പരിശോധനയിൽ 16 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കണ്ടെടുത്തത്. ആറുദിവസമേ ആയിട്ടുള്ളൂ ആയുഷ് ഈ ഫ്‌ളാറ്റിൽ താമസം തുടങ്ങിയിട്ട് എന്നാണ് പോലീസ് പറയുന്നത്. ഒരു തരത്തിലുള്ള രേഖകളും നൽകാതെയാണ് ഇയാൾ അവിടെ താമസിച്ചിരുന്നത്. ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ആയുഷ് ലഹരിവിൽപന നടത്തിവരികയായിരുന്നു എന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.ആയുഷിന്റെ പക്കൽനിന്നും മൊത്തം 18 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തതായി റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. ‘ഇതിന് വിപണിയിൽ 18 കോടിയോളം രൂപ വിലവരും. ഈ വിഷയം ആയുഷിൽ മാത്രം ഒതുങ്ങില്ല, കണ്ടെടുത്തത് 18 കിലോ ആണെങ്കിലും അതിലുംകൂടുതൽ കഞ്ചാവ് കേരളത്തിൽ എത്തിയിട്ടുണ്ടാവാം. ഇതൊരു തുടക്കം മാത്രമാണ്, ഡാൻസാഫ് ടീം വിഷയത്തിൽ കൂടുതൽ അന്വേഷണവുമായി മുന്നോട്ടുപോകും.’ അദ്ദേഹം പറഞ്ഞു.
