ഷിംല: ഹിമാചൽ പ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിലുണ്ടായ കനത്ത മഴയിൽ മൂന്നുപേർ മരിച്ചു. ഇതോടെ ഈ മൺസൂൺ കാലത്ത് സംസ്ഥാനത്ത് മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 12 ആയി. കാൻഗ്ര, ഷിംല ജില്ലകളിൽ ഓരോരുത്തർ വീതം ഷോക്കേറ്റും, മാണ്ഡി ജില്ലയിൽ ഒരാൾ ഉയരത്തിൽ നിന്ന് വീണുമാണ് മരിച്ചത്. മഴയെത്തുടർന്ന് സംസ്ഥാനത്ത് 49 റോഡുകൾ അടച്ചു. കുളുവിൽ 30, ചമ്പയിൽ 10, സിർമോറിൽ മൂന്ന്, ലാഹൗൾ-സ്പിതി, മാണ്ഡി, ഉന ജില്ലകളിൽ രണ്ട് വീതം എന്നിങ്ങനെയാണ് റോഡുകൾ അടച്ചിരിക്കുന്നത്. കൂടാതെ മൂന്ന് വൈദ്യുതി ട്രാൻസ്‌ഫോർമറുകളും 23 കുടിവെള്ള പദ്ധതികളും തടസ്സപ്പെട്ടു. ഈ മൺസൂൺ സീസണിൽ ഇതുവരെ ഏകദേശം 1,527 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്.
അതേസമയം, കിന്നൗർ ജില്ലയിലെ ചോളിംഗിന് സമീപം മണ്ണിടിച്ചിലിനെത്തുടർന്ന് അടച്ചിരുന്ന ഹിന്ദുസ്ഥാൻ-ടിബറ്റ് റോഡ് (ദേശീയ പാത-5) ഗതാഗതത്തിനായി തുറന്നു. ചമ്പ ജില്ലയിലെ ഭർമ്മൗർ സബ് ഡിവിഷനിൽ കുടുങ്ങിക്കിടന്ന 24 തീർഥാടകരെ എൻഡിആർഎഫിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ രക്ഷപ്പെടുത്തി.ജുബ്ബാർഹട്ടിയിൽ 43.5 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. ജൂലൈ 4, 5 തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്
