തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് ഒന്നരമാസം കഴിഞ്ഞിട്ടും ബോർഡ്- കോർപറേഷൻ വിഭജനം പൂർത്തിയാക്കാത്തതിൽ ഘടക കക്ഷികൾക്ക് അതൃപ്തി. യുഡിഎഫ് യോഗം എന്ന് വിളിക്കണമെന്നതിലും അനിശ്ചിതത്വം തുടരുകയാണ്. സ്ഥാനങ്ങൾക്കായി ഘടക കക്ഷികൾ അവകാശവാദങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും യുഡിഎഫ് യോഗത്തിൽ തീരുമാനമെടുക്കാം എന്നാണ് കോൺഗ്രസിന്റെ നിലപാട്. സംസ്ഥാന ബജറ്റ് കഴിഞ്ഞാലുടൻ യുഡിഎഫ് യോഗം വിളിച്ച് ബോർഡ്- കോർപറേഷൻ വിഭജന ചർച്ചയിലേക്ക് കടക്കുമെന്നായിരുന്നു ഘടകകക്ഷികൾ കണക്കുകൂട്ടൽ.
എന്നാൽ കഴിഞ്ഞ മാസം 19ന് ബജറ്റ് അവതരണം കഴിഞ്ഞെങ്കിലും യുഡിഎഫ് യോഗം എന്ന് വിളിക്കണമെന്ന കാര്യത്തിൽ തീരുമാനമായില്ല. പുതിയ സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ പഴയ സർക്കാർ നിയോഗിച്ച ഭൂരിഭാഗം ബോർഡ് കോര്പറേഷൻ അംഗങ്ങളും ചെയർമാൻമാരും രാജി നൽകിയിരുന്നു. ഇതോടെ പല ബോർഡുകളും കോർപ്പറേഷനുകളും നാഥനില്ല കളരിയായി. കേരള കോൺഗ്രസും മാണി സി.കാപ്പനും ക്യാബിനറ്റ് പദവിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണരംഗത്ത് പി.ജെ ജോസഫിന്റെ പങ്കാളിത്തം ഉറപ്പുവരുത്താനാണ് കേരള കോൺഗ്രസ് ക്യാബിനറ്റ് പദവി വേണമെന്ന ആവശ്യം മുന്നോട്ടുവച്ചത്.
കഴിഞ്ഞ ദിവസം ജോസഫിനെ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം നീണ്ടു പോകുകയാണ്. എം.കെ മുനീറിന് ക്യാബിനറ്റ് പദവി നൽകണമെന്ന് ആവശ്യവുമായി മുസ്ലിം ലീഗും മുന്നോട്ടുവന്നിട്ടുണ്ട്. ഭരണപരിഷ്കാര അധ്യക്ഷ സ്ഥാനം, അല്ലെങ്കിൽ വയോജന ക്ഷേമ കമ്മീഷൻ പദവികൾ നൽകണമെന്നാണ് ലീഗിന്റെ ആവശ്യം. ഭരണപരിഷ്കാര അധ്യക്ഷ സ്ഥാനം കോൺഗ്രസ് വിട്ടുകൊടുക്കരുതെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാണ്. വിഭജനങ്ങൾ ഇനിയും നീട്ടി കൊണ്ടുപോകരുതെന്നാവശ്യം ഘടക കക്ഷികളിൽ ശക്തമാണ്. വിഭജനത്തിന്റെ ഭാഗമായി ഘടകകക്ഷികളുമായി ഉഭയകക്ഷിചർച്ച നടത്തിയ ശേഷം യുഡിഎഫ് യോഗം വിളിക്കാനാണ് സാധ്യത.
