വിദ്യയ്ക്ക് പിന്നാലെ എംപിമാരായ ഷാഫിക്കും ഡീന്‍ കുര്യാക്കോസിനും അജ്ഞാത കോള്‍

ന്യൂഡല്‍ഹി: വിദ്യാബാലകൃഷ്ണന്‍ എംഎല്‍എയ്ക്ക് മന്ത്രി പദവി വാഗ്ദാനം ചെയ്തു കൊണ്ടുള്ള ഫോണ്‍ കോളിന് പുറമേ, കോണ്‍ഗ്രസിലെ നിരവധി നേതാക്കള്‍ക്ക് ഇത്തരം അജ്ഞാത സന്ദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. എംപിമാരായ ഷാഫി പറമ്പില്‍, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ക്കും സമാന ഫോണ്‍ കോളുകള്‍ ലഭിച്ചു. ഉന്നത പദവികളാണ് ഇവര്‍ക്ക് വാഗ്ദാനം ലഭിച്ചത്. സംഭവത്തില്‍ വയനാട് എംപി പ്രിയങ്കാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി എസ് രാജ്കുമാര്‍ പൊലീസില്‍ പരാതി നല്‍കി.

വയനാട് എംപിയുടെ ഓഫീസില്‍ നിന്നാണെന്നു പറഞ്ഞാണ് ഇവരെ വിളിച്ചത്. കോടികള്‍ നല്‍കിയാല്‍ ഉന്നത സ്ഥാനങ്ങള്‍ നല്‍കാമെന്നാണ് വാഗ്ദാനം. ആള്‍മാറാട്ടം, വഞ്ചന, സാമ്പത്തിക തട്ടിപ്പു ശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. കോടികള്‍ നല്‍കിയാല്‍ ഷാഫിക്കും ഡീനിനും ഉന്നത പദവികള്‍, കൂടെയുള്ളവര്‍ക്കും മികച്ച പദവികള്‍ നല്‍കാമെന്നും ഫോണ്‍ സന്ദേശത്തില്‍ പറയുന്നു.

ഫോണ്‍കോള്‍ വന്ന നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്നും മൂന്നുകോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാമെന്നായിരുന്നു എലത്തൂര്‍ എംഎല്‍എ വിദ്യാ ബാലകൃഷ്ണന് ലഭിച്ച സന്ദേശം. വയനാട് എംപിയുടെ ഓഫീസില്‍നിന്നാണെന്നു പറഞ്ഞാണ് വിളിച്ചത്. സംഭവത്തില്‍ വിദ്യാ ബാലകൃഷ്ണന്‍ എംഎല്‍എ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ വയനാട് സൈബര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *