തൃശൂർ: തൃശൂർ കോടാലിയിൽ പാമ്പിന്റെ കടിയേറ്റ് മരിച്ച എട്ടു വയസ്സുകാരൻ ആൽജോയുടെ സംസ്കാരം ഇന്ന്. മൂന്നു മണിക്കാണ് ചടങ്ങുകൾ. ആൽജോയുടെ മൂത്ത സഹോദരൻ അനോജിന്റെ ആരോഗ്യനില ഗുരുതരമായിതന്നെ തുടരുകയാണ്. അനോജ് വെന്റിലേറ്ററിലാണ്. ഇന്നലെ ആറ് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കു വിധേയനായി. ഇരുവരും കിടന്ന മുറിയിലെ തലയണക്കടിയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടെയാണ് രണ്ടു കുട്ടികൾക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തലേദിവസം ഒരു അവോകാഡോ ജൂസ് കുടിച്ചായിരുന്നു ഇരുവരും കിടന്നത്. അതുകൊണ്ട് തന്നെ ഭക്ഷ്യവിഷബാധ ആയിരിക്കാമെന്നാണ് മാതാപിതാക്കൾ അടക്കം എല്ലാവരും കരുതിയത്. തുടർന്ന് ചാലക്കുടിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴാണ് പാമ്പു കടിയേറ്റതാണെന്ന് വ്യക്തമാകുന്നത്.
രണ്ടു കുട്ടികളുടെയും ശരീരത്തിൽ പാമ്പു കടിയേറ്റത്തിന്റെ അടയാളവും കണ്ടെത്തി. ആൽജോ ആശുപത്രിയിൽ വെച്ചുതന്നെ മരിക്കുകയായിരുന്നു. ശംഖുവരയൻ/ വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പാണ് കുട്ടികളെ കടിച്ചത്.
