പിഎം ശ്രീ; എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു; വി ശിവന്‍കുട്ടി

തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞതായി വി. ശിവന്‍കുട്ടി. ഒരു രൂപ പോലും പിഎം ശ്രീ ഇനത്തില്‍ കൈപറ്റിയിട്ടില്ല. പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ഇപ്പോഴത്തെ സര്‍ക്കാരിന് തടസമില്ലെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പിഎം ശ്രീ പദ്ധതിയില്‍ കേരളമില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ മറുപടിക്ക് പിന്നാലെ വിഷയം വിഡി സതീശന്‍ സര്‍ക്കാരിനെതിരെ ആയുധമാക്കാനാണ് സിപിഐഎം നീക്കം.

ഇടതുപക്ഷ ജനാധിപത്യ മുന്നണി പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് പാര്‍ലമെന്റില്‍ കേന്ദ്ര സഹമന്ത്രി സമ്മതിച്ചിരിക്കുകയാണ്. ഇനിയെങ്കിലും തങ്ങള്‍ക്ക് പറ്റിയ അബദ്ധം മനസിലാക്കിക്കൊണ്ട് ഖേദം പ്രകടിപ്പിച്ച് പദ്ധതിയില്‍ നിന്ന് പിന്മാറണമെന്ന് അഭ്യര്‍ഥിക്കുകയാണ്. പിഎം ശ്രീ നടപ്പിലാക്കാനുള്ള സ്‌കൂളുകള്‍ കഴിഞ്ഞ സര്‍ക്കാര്‍ തിരഞ്ഞെടുത്തിരുന്നില്ല. മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്. മന്ത്രിസഭാ ഉപസമിതി ഒരു പാലമാണ്. ബിജെപി നയങ്ങള്‍ നടപ്പിലാക്കാന്‍ അതിനെ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് ബിജെപിക്ക് മുന്നില്‍ കീഴടങ്ങിയെന്നും വിമര്‍ശനമുണ്ട്. പേടിച്ച് കീഴടങ്ങിയിരിക്കുകയാണ്. മുസ്ലിം ലീഗ് എന്ന പാര്‍ട്ടിക്ക് നാണമില്ലേ. അവര്‍ പിഎം ശ്രീയില്‍ നേരത്തെ എടുത്ത നിലപാട് എന്താണ്. ഇതില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതിയില്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്‌കൂള്‍ പോലും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരിയാണ് രാജ്യസഭയില്‍ വ്യക്തമാക്കിയത്. കോണ്‍ഗ്രസ് എം പി ജെബി മേത്തറിന്റെ ചോദ്യത്തിനാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി മറുപടി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *