തൃശൂര്‍: തൃശൂർ കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. 18 വയസുകാരി റിയാ ഫാത്തിമയും റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 50 വയസുള്ള സ്ത്രീയുമാണ് മരിച്ചത്. ബൈക്ക് യാത്രികന് ജോബിക്ക് ഗുരുതര പരിക്കേറ്റു. ജോബിയുടെ തലക്കും ശ്വാസകോശത്തിനും പരിക്കുണ്ട്. ഇയാളെ തൃശൂര്‍ അമല ആശുപത്രിയിലേക്ക് മാറ്റി. ബസ് അമിത വേഗത്തില്‍ ആയിരുന്നു എന്ന് അപകടത്തില്‍പ്പെട്ട ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.
തന്റെ വാഹനം കുന്നംകുളത്ത് നിന്ന് കുറ്റിപ്പുറം റൂട്ടില്‍ പോവുകയായിരുന്നു. അതിനിടയിലാണ് നിയന്ത്രണംവിട്ട ബസ് തന്റെ വാഹനത്തില്‍ ഇടിച്ചത്. വലിയ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.കുന്നംകുളം പാറേമ്പാടത്ത് വെച്ചാണ് ബസിന്റെ നിയന്ത്രണം നഷ്ടമായത്. കാര്‍, ഓട്ടോ, ബൈക്ക് ഉള്‍പ്പടെ അഞ്ച് വാഹനങ്ങളിലാണ് ബസ് ഇടിച്ചത്.
