കണ്ണൂർ: രാജ്യത്തെ മുതിർന്നവരിൽ 50 ശതമാനത്തോളം ആളുകളിലും ജീവിതശൈലീരോഗളെന്ന് റിപ്പോർട്ട്. പകർച്ചയിതര രോഗങ്ങൾ ഇത്തരത്തിൽ വർധിക്കുന്നത് ആരോഗ്യരംഗത്ത് വലിയ ബാധ്യതയായി മാറുന്നതായാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ പുതിയ സർവേ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. 1.4 ലക്ഷം കുടുംബങ്ങളെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്. 2025-ലാണ് സർവേ നടത്തിയത്. 2018-ലെ സർവേയിൽ 31 ശതമാനം ആളുകളിലാണ് ജീവിതശൈലീ രോഗങ്ങൾ കണ്ടെത്തിയിരുന്നത്.
ഹൃദയം, ധമനികളെ ബാധിക്കുന്ന രോഗങ്ങൾ, പ്രമേഹം പോലുള്ള ഉപാപചയ രോഗങ്ങൾ എന്നിവയാണ് ജീവിതശൈലീരോഗങ്ങളിൽ പ്രധാനം. 45 വയസ്സ് കഴിഞ്ഞവരിലാണ് പകർച്ചയിതര രോഗങ്ങൾ കൂടുതൽ. ഇതോടൊപ്പം പകർച്ചവ്യാധികളുടെ തോത് കുറഞ്ഞുവരുന്നതായും സർവേയിൽ പറയുന്നു. 2018-ൽ 32 ശതമാനം ഉണ്ടായിരുന്നത് 15 ശതമാനമായി കുറഞ്ഞു. എന്നാൽ 14 വയസ്സ് വരെയുള്ള കുട്ടികളിൽ പകർച്ചവ്യാധികളുടെ തോത് ഇപ്പോഴും ഉയർന്ന നിലയിലാണ്.
