വാഷിങ്ടണ്‍: അമേരിക്കയിലെ ജനങ്ങളിൽ ഭൂരിഭാഗവും ഇറാനിലെ സൈനിക നടപടിക്ക് എതിരാണെന്ന് സർവ്വേ. ഇറാനെതിരായ സൈനിക നടപടി അബദ്ധമെന്നാണ് ജനവികാരം. വാഷിങ്ടൺ പോസ്റ്റ് – എബിസി- ഇപ്സോസ് സംയുക്തമായി നടത്തിയ സർവേയിലാണ് യുദ്ധത്തിനെതിരെയായ ജനവികാരം വ്യക്തമായത്. 61 ശതമാനം പേരും ഇറാൻ യുദ്ധം തെറ്റായിപ്പോയെന്ന് അഭിപ്രായപ്പെട്ടു. അതേസമയം 36 ശതമാനം ആളുകൾ ട്രംപിൻ്റെ സൈനിക നടപടിയെ പിന്തുണച്ചു. നിലവിലെ ഇറാൻ യുദ്ധത്തിന് 2006ലെ ഇറാഖ് യുദ്ധത്തിനും 1970കളിലെ വിയറ്റ്നാം യുദ്ധത്തിനും ലഭിച്ചതിന് സമാനമായി ജനപിന്തുണ കുറവാണ്. നേരത്തെ റോയിറ്റേഴ്സ് – ഇപ്സോസ് – ഫോക്സ് ന്യൂസ് എന്നിവർ നടത്തിയ സർവ്വേയിലും ജനവികാരം ട്രംപിന് എതിരായിരുന്നു. യുദ്ധം സമ്പദ്വ്യവസ്ഥയെ ബാധിച്ചുവെന്നും യുഎസിലെ ജീവിതച്ചെലവ് വർദ്ധിപ്പിച്ചുവെന്നുമാണ് സർവ്വേയിൽ പങ്കെടുത്തവർ പറഞ്ഞത്.
ഫെബ്രുവരി അവസാനത്തോടെ അമേരിക്കയും ഇസ്രയേലും സംയുക്തമായി ആരംഭിച്ച ഈ യുദ്ധം ഇതിനോടകം മിഡിൽ ഈസ്റ്റിൽ ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്തു. ആഗോള തലത്തിൽ ഊർജ്ജ വില കുതിച്ചുയരാൻ കാരണമായ യുദ്ധം ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും ബാധിച്ചു. ഇന്ധനവില വർധനവിനെ തുടർന്ന് വാഹന ഉപയോഗം കുറച്ചതായും വീട്ടുചെലവുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായും സർവ്വേയിൽ പങ്കെടുത്ത പകുതിയോളം പേർ വ്യക്തമാക്കി. ഡ്രൈവിംഗ് കുറച്ചതായി 44 ശതമാനം പേരും വീട്ടുചെലവുകൾ വെട്ടിക്കുറച്ചതായി 42 ശതമാനം പേരും പറഞ്ഞു. പ്രതിവർഷം 50,000 ഡോളറിൽ താഴെ വരുമാനമുള്ളവരിൽ ഈ കണക്ക് യഥാക്രമം 56 ശതമാനമായും 59 ശതമാനമായും വർദ്ധിച്ചു.
