ചൈനയില്‍ കല്‍ക്കരി ഖനിയില്‍ വാതക സ്‌ഫോടനം; 90 മരണം

ബെയ്ജിങ്: ചൈനയില്‍ കല്‍ക്കരി ഖനിയിലെ വാതക സ്ഫോടനത്തില്‍ 90 പേര്‍ മരിച്ചു. ഇന്നലെ വൈകീട്ട് ഷാന്‍സി പ്രവിശ്യയിലെ ക്വിന്‍യുവാന്‍ കൗണ്ടിയിലെ ലിയുഷെന്യൂ കല്‍ക്കരി ഖനിയിലാണ് അപകടമുണ്ടായത്.

സ്ഫോടനസമയത്ത് 247 തൊഴിലാളികള്‍ ഖനിക്കുള്ളില്‍ ജോലിയിലുണ്ടായിരുന്നുവെന്നാണ് വിവരം. ഒന്‍പതു പേര്‍ ഇപ്പോഴും ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അപകടകാരണം അന്വേഷിച്ചുവരികയാണെന്നും പ്രാദേശിക ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

സമഗ്രമായ രക്ഷാപ്രവര്‍ത്തനത്തിനും പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് നിര്‍ദേശം നല്‍കി. രാജ്യം പ്രളയ സീസണിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ അടിയന്തര തയാറെടുപ്പുകള്‍ ശക്തമാക്കാനും പ്രളയ നിയന്ത്രണ, ദുരന്ത നിവാരണ നടപടികള്‍ ഊര്‍ജിതമാക്കി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാനും അദ്ദേഹം ഉത്തരവിട്ടു. ഖനിയുടെ ചുമതലയുള്ള കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചൈനയിലെ പ്രധാന കല്‍ക്കരി ഖനന മേഖലയാണ് ഷാന്‍സി പ്രവിശ്യ. ഗ്രീസിനേക്കാള്‍ വലിപ്പമുള്ള ഈ പ്രവിശ്യയില്‍ 3.4 കോടിയോളം ജനങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം ഇവിടെനിന്ന് 130 കോടി ടണ്‍ കല്‍ക്കരിയാണ് ഖനനം ചെയ്തത്. ഇത് ചൈനയുടെ മൊത്തം ഉല്‍പാദനത്തിന്റെ മൂന്നിലൊന്ന് വരും.

Leave a Reply

Your email address will not be published. Required fields are marked *