തിരുവനന്തപുരം: ഇന്നലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ ഉൾപ്പെടെ നടത്തിയ റെയ്ഡിന് പിന്നാലെ സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ അന്വേഷണം കടുപ്പിക്കാനൊരുങ്ങുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പിടിച്ചെടുത്ത രേഖകള്‍ വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ കൈക്കൊള്ളുക എന്നാണ് വിവരം. പിണറായി വിജയന്റെ മകൾ വീണ ടി അടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്‍കി വിളിച്ചുവരുത്താനും സാധ്യതയുണ്ട്.
വ്യാജ കണക്കുണ്ടാക്കാന്‍ സിഎംആര്‍എല്‍ പണം കൈമാറിയവരിലേക്കും അന്വേഷണം നീളും. ഇന്നലെ നടന്ന റെയ്ഡില്‍ 242 അക്കൗണ്ടുകളിലായി 18 കോടി രൂപയോളം മരവിപ്പിച്ചിരുന്നു. ഇതില്‍ വീണയുടെ ഒന്നരലക്ഷം രൂപയുള്ള ബാങ്ക് അക്കൗണ്ടും ഉള്‍പ്പെട്ടിട്ടുണ്ട്. വീണയ്ക്ക് എതിരായ ഇഡി നടപടിയില്‍ രാഷ്ട്രീയ പ്രതിരോധം ശക്തമാക്കാനാണ് സിപിഐഎം നീക്കം. സിപിഐഎം മാത്രം പ്രതിഷേധം ഉയര്‍ത്തിയ വിഷയം ഇടതുമുന്നണി ഏറ്റെടുക്കും.
സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫിന്റെ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കും. മുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടികളില്‍ സജീവമായി പങ്കെടുക്കണമെന്ന് സിപിഐ സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മകള്‍ക്കെതിരായ നീക്കം പിണറായിക്കെതിരെയുള്ള രാഷ്ട്രീയ പകപോക്കല്‍ ആണെന്നും ബിജെപി ഇതര രാഷ്ട്രീയ നേതാക്കളെ കേസില്‍ കുടുക്കാനുള്ള നീക്കം ആണെന്നുമാണ് എല്‍ഡിഎഫ് നേതൃത്വം സ്വീകരിച്ചിരിക്കുന്ന നിലപാട്.
