കോഴിക്കോട്: മുസ്ലിംലീഗിന്റെ നാലു മന്ത്രിമാരെ കുറിച്ച് ധാരണയായി. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ എന്നിവരാണ് നിലവിൽ ലീഗ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നവർ. അഞ്ചാമത് മന്ത്രിയെ നിശ്ചയിക്കുന്നത് യുഡിഎഫ് മായുള്ള ചർച്ചയ്ക്ക് ശേഷമായിരിക്കും. കുഞ്ഞാലിക്കുട്ടി നിയമസഭാ കക്ഷി നേതാവാകും. കാസർകോട് നിന്ന് എ.കെ.എം. അഷ്റഫ് കോഴിക്കോട് നിന്ന് പാറക്കൽ അബ്ദുല്ല എന്നിവരാണ് പരിഗണനയിൽ. ആറ് എംഎൽഎമാരെ ജയിപ്പിച്ച കോഴിക്കോട് ജില്ലക്ക് മന്ത്രി ഉറപ്പായും വേണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
കുന്നമംഗലത്തുനിന്ന് ജയിച്ച ജില്ലാ പ്രസിഡന്റ് റസാഖിന്റെ പേരാണ് ജില്ലാ കമ്മിറ്റി നിർദേശിക്കുന്നത്. എന്നാൽ തങ്ങൾ കുടുംബം കൂടിയായ കോട്ടക്കൽ എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾക്ക് വേണ്ടി കടുത്ത സമ്മർദ്ദം ഉയരുന്നുണ്ട്. മൂന്നാം തവണ എംഎൽഎ ആകുന്ന ആബിദ് തങ്ങൾ കൂടി മന്ത്രി ആയാൽ നാലു മന്ത്രിമാർ മലപ്പുറം ജില്ലയിൽ നിന്നാകുമെന്ന പ്രശ്നമുദിക്കും. അതിനാൽ തന്നെ മറ്റു ജില്ലകൾക്കും പ്രാതിനിധ്യം വേണമെന്ന് വാദത്തിനാണ് മുൻതൂക്കം.
