കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ നാലുപേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. ജൂൺ ഒന്നിനും മൂന്നിനും ഇടയിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കണം.
അതേസമയം, ടിനി ടോമിനെതിരെ അടക്കം ഉന്നയിച്ച പരാതിയിൽ അൻസിബയെ കേൾക്കാൻ അമ്മ നേതൃത്വം തീരുമാനിച്ചു. ജൂൺ ആദ്യ ആഴ്ച നേരിട്ടെത്താനാണു നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, അമ്മയുടെ നേതൃത്വത്തിന് മുന്നിലേക്ക് ഇല്ലെന്ന നിലപാടിലാണ് അൻസിബ. തൻ്റെ പരാതികൾ കേൾക്കണമെങ്കിൽ രമേശ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവ്വതി എന്നിവർ ഉൾകൊള്ളുന്ന നിഷ്പക്ഷ സമിതിയെ നിയോഗിക്കണമെന്നാണ് അൻസിബയുടെ ആവശ്യം. സമിതിക്ക് മുന്നിൽ താൻ പറയുന്ന കാര്യങ്ങൾ വീഡിയോ റെക്കോർഡിങ് ഉറപ്പാക്കണമെന്നും അൻസിബ ആവശ്യപ്പെട്ടു. ജൂൺ 21നാണ് അമ്മയുടെ ജനറൽ ബോഡി യോഗം ചേരുന്നത്. അതുകൊണ്ട് തന്നെ യോഗത്തിന് മുന്നോടിയായി നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്വേത മേനോൻ പ്രസിഡൻ്റായ അമ്മ ഭരണസമിതിയുടെ നീക്കമെന്നാണ് വിവരം.
