അനുജൻ ആൽജോ ഇല്ല, സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി അനോഷ്

തൃശ്ശൂർ: തൃശ്ശൂർ കോടാലിയിൽ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന അനോഷ് കടമ്പോട്ടെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി. അനോഷിനെ കാണാൻ സമീപവാസികളും കളിക്കൂട്ടുകാരും വീട്ടിലെത്തി. ഏപ്രിൽ 19-ന് പുലർച്ചെയാണ് സഹോദരങ്ങളായ അനോഷിനും ആൽജോയ്ക്കും പാമ്പുകടിയേറ്റതും എട്ടുവയസ്സുകാരൻ ആൽജോ മരിച്ചതും. ചികിത്സയിലായിരുന്ന അനോഷിനെ ഒരാഴ്ചമുമ്പ് ഡിസ്ചാർജ് ചെയ്‌തെങ്കിലും കൊരട്ടി വഴിച്ചാലിലുള്ള പിതാവിന്റെ സഹോദരിയുടെ വീട്ടിലാണ് ഇതുവരെ താമസിച്ചിരുന്നത്.

ബുധനാഴ്ച രാവിലെ ചികിത്സിച്ച ആശുപത്രിയിൽ പരിശോധന നടത്തി. അഞ്ചോടെ ഇടവകയായ കൊടുങ്ങ സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെത്തിയ അനോഷിന് ഫാ. ഷിബു നെല്ലിശ്ശേരിയും മാതൃസംഘാംഗങ്ങളും ചേർന്ന് സ്വീകരണം നൽകി. പള്ളിയിലും അനുജന്റെ കല്ലറയിലും പോയി പ്രാർഥിച്ചശേഷം 5.15-ന് കടമ്പോട്ടെ വീട്ടിലെത്തി. പാമ്പിൻകുഞ്ഞുങ്ങളെ കണ്ടെത്തുന്നതിനായി പൊളിച്ച തറയുടെ ഭാഗങ്ങളും വീടിന്റെ തറയിലുണ്ടായിരുന്ന മറ്റ് വിടവുകളും കോൺക്രീറ്റിട്ട് വീട് സുരക്ഷിതമാക്കിയിട്ടുണ്ട്. ശൗചാലയത്തിലെ പൊളിച്ച ടൈലുകൾ മാറ്റി പുതിയവ സ്ഥാപിച്ചു.

വീടിന്റെ ചുമരിലെ എയർ ഹോളുകൾ ഉൾപ്പെടെ അടച്ചെന്ന് പിതാവ് സിൽജോ പറഞ്ഞു. ചൊവ്വാഴ്ച സിൽജോയ്ക്കും മകൾ എയ്ഞ്ചലിനുമൊപ്പം കടമ്പോട്ടെ വീട്ടിലാണ് കിടന്നുറങ്ങിയതെന്നും ഇനി മുതൽ ഈ വീട്ടിൽത്തന്നെ താമസിക്കുമെന്നും അനോഷിന്റെ അമ്മ ജോൺസി പറഞ്ഞു. വനംവകുപ്പിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് പഞ്ചായത്തംഗം ടി.എസ് അംബുജാക്ഷൻ പറഞ്ഞു. മരിച്ച ആൽജോ(8)യുടെ അനുസ്മരണ കുർബാന വ്യാഴാഴ്ച രാവിലെ കൊടുങ്ങ പള്ളിയിൽ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *