വെടിനിർത്തൽ കാലാവധി അവസാനിക്കുന്നു; യുദ്ധഭീഷണിയുമായി ഇറാനും യുഎസും

ടെഹ്‌റാൻ: വെടിനിർത്തൽ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കേ യുദ്ധഭീഷണിയുമായി ഇറാനും യുഎസും. സമാധാനചർച്ചകൾക്കായി പാകിസ്ഥാനിലെത്തിയില്ലെങ്കിൽ ഇന്ന് വെടിനിർത്തൽ കാലാവധി അവസാനിക്കുന്നതോടെ ഇറാൻ ആക്രമിക്കുമെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയത്. വെടിനിർത്തൽ കാലാവധി നീട്ടാനുള്ള സാധ്യത വളരെ കുറവാണെന്ന് ട്രംപ് ബ്ലൂംബർഗ് ന്യൂസിനോട് പറഞ്ഞു. ഇറാൻ പലതവണ വെടിനിർത്തൽ ലംഘിച്ചതായും അദ്ദേഹം ആരോപിച്ചു.

എന്നാൽ, ഭീഷണികളുടെ നിഴലിലുള്ള ചർച്ചകൾക്ക് ഇറാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ പാർലമെന്ററി സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് കഴിഞ്ഞ രണ്ടാഴ്ചയായി യുദ്ധത്തിലിറക്കാനുള്ള പുതിയ കാർഡുകൾ തയ്യാറാക്കുകയായിരുന്നു രാജ്യമെന്നും എക്‌സിൽ കുറിച്ചു.
അതിനിടെ, യു.എസ് പ്രതിനിധി സംഘവുമായി വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഇസ്ലാമാബാദിലേക്ക് പുറപ്പെട്ടെന്നാണ് റിപ്പോർട്ട്. സമാധാനചർച്ചയ്ക്ക് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനെയി പച്ചക്കൊടി കാണിച്ചെന്നും വാർത്തകൾ വന്നിരുന്നു.
എന്നാൽ, ഈ വാർത്തകൾ നിഷേധിച്ച ഇറാൻ ദേശീയ മാധ്യമം ഇറാനിൽ നിന്ന് ചർച്ചകൾക്കായി ആരും പോകുന്നില്ലെന്ന് വ്യക്തമാക്കി.
ഇറാൻ ചർച്ചകൾക്ക് തയ്യാറാകുമെന്ന വിശ്വാസമാണ് ട്രംപ് പ്രകടിപ്പിച്ചത്. രണ്ടാംഘട്ട ചർച്ച ഉണ്ടാകുമെന്ന് ഉറപ്പാണെന്നും ഉടൻ കരാറിലെത്തുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം ചൊവ്വാഴ്ച വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. സമാധാനക്കരാറിൽ ഇറാൻ ഒപ്പിട്ടാൽ താൻ ഇസ്‌ലാമാബാദിൽ നേരിട്ടെത്തുമെന്ന് ട്രംപ് അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു.

ഹോർമുസ് കടലിടുക്കിന്മേലുള്ള നിയന്ത്രണം വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന നിലപാടിൽ മാറ്റം വരുത്താൻ ഇരുരാജ്യങ്ങളും ഇതുവരെ തയ്യാറായിട്ടില്ല. അതിനിടെ, സമാധാനചർച്ചകൾക്കായുള്ള പാകിസ്ഥാന്റെ ശ്രമങ്ങൾക്ക് ചൈന പൂർണപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *