തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നല്കുന്ന പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി വി. ഡി സതീശന്. ഇതുസംബന്ധിച്ച്
അദ്ദേഹം ഡിജിപിക്ക് നിര്‍ദേശം നല്കി. ഗാര്‍ഡ് ഓഫ് ഓണര്‍ ആര്‍ഭാടവും അനാവശ്യവുമാണെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നത്. പൊലീസില്‍ ആവശ്യത്തിന് അംഗബലമില്ലാത്ത സാഹചര്യത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
മുഖ്യമന്ത്രി ഗവൺമെന്റ് ഗസ്റ്റ് ഹൗസുകളില്‍ താമസിക്കുമ്പോഴാണ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാറുള്ളത്. അതേസമയം ആര്‍ഭാടം കുറച്ച് ‘ഗാര്‍ഡ് ഓഫ് ഓണര്‍’ നല്‍കാനാണ് പൊലീസ് ആലോചിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന്റെ ക്രമീകരണങ്ങളിലും വി. ഡി സതീശന് മാറ്റം നിര്‍ദേശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ യാത്ര ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകരുതെന്നും പൈലറ്റും എസ്കോർട്ടും ഒഴികെ മറ്റ് അകമ്പടി വാഹനങ്ങള്‍ വേണ്ടെന്നുമായിരുന്നു നിര്‍ദേശം.
അഡ്വാന്‍സ് പൈലറ്റ്, പൈലറ്റ്, എസ്കോര്‍ട്ട് 1, എസ്കോര്‍ട്ട് 2, ആംബുലന്‍സ്, സ്പെയര്‍ വാഹനം, സ്ട്രൈക്കര്‍ ഫോഴ്സ് എന്നിവയാണ് മുഖ്യമന്ത്രിയുടെ സുരക്ഷാവ്യൂഹത്തിലുള്ളത്. സുരക്ഷാ റിപ്പോര്‍ട്ടും ഔദ്യോഗിക പരിപാടികളും അനുസരിച്ച് വാഹനങ്ങളിലും സുരക്ഷയിലും വ്യത്യാസമുണ്ടാകും.
