‘കോൺഗ്രസിൻ്റെ പിന്തുണ കൊണ്ട് പാർലമെന്റിൽ അംഗത്വം നിലനിർത്തുന്ന പാർട്ടിയാണ് സിപിഎം’; കെ.സി വേണുഗോപാൽ

തിരുവനന്തപുരം: സ്വന്തം മുഖം വികൃതമായതിന് സിപിഎം എന്തിനാണ് രാഹുൽ ഗാന്ധിയെ പഴിക്കുന്നതെന്ന് കെ. സി വേണുഗോപാൽ എംപി. കേരളത്തിനു പുറത്ത് കോൺഗ്രസിൻ്റെ പിന്തുണ കൊണ്ട് മാത്രം പാർലമെന്റിൽ അംഗത്വം നിലനിർത്തുന്ന പാർട്ടിയാണ് സിപിഎം. രാഹുൽ ഗാന്ധിയുടെ നേതൃപാടവത്തെ ചോദ്യം ചെയ്യാൻ തയ്യാറായത് സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ്. സി.പി.എമ്മിൻ്റെ ഇപ്പോഴത്തെ തകർച്ചയ്ക്ക് കാരണം സങ്കുചിത കാഴ്ചപ്പാട് മാത്രമാണ്. കേരളത്തിലെ ദയനീയ പരാജയത്തിൻെറ കാരണങ്ങൾ വിലയിരുത്തുന്നതിന് പകരം രാഹുൽ ഗാന്ധിക്ക് മേൽ കുതിര കയറാൻ നിന്നാൽ സിപിഎമ്മിനെ കാത്തിരിക്കുന്നത് ഇതിലും വലിയ പരാജയങ്ങളാകുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ചിത്രം വെച്ച് വോട്ട് വാങ്ങി വിജയിച്ചവരാണ് ഇപ്പോൾ അദ്ദേഹത്തെ ഇ.ഡി ഏജന്റ് എന്ന് വിളിച്ച് അധിക്ഷേപിക്കുന്നത്. പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവാണ് രാജ്യത്തെ പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്നത് എന്നത് ജനാധിപത്യത്തിലെ അടിസ്ഥാന കാര്യമാണ്. ഈ വസ്തുത ഉൾക്കൊള്ളാൻ തയ്യാറാകാതെ, സ്വന്തം അസ്തിത്വം പോലും നഷ്ടപ്പെടുത്തുന്ന സി.പി.എം നേതൃത്വം രാഹുൽ ഗാന്ധിയുടെ നേതൃപാടവത്തെ ചോദ്യം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. ഇന്ന് കേരളത്തിൽ പോലും പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.

ഇന്ത്യ മുന്നണി എന്നത് ബി.ജെ.പിയുടെ ഏകാധിപത്യത്തിൽ നിന്നും രാജ്യത്തിന്റെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ കോൺഗ്രസ് മുൻകൈയ്യിൽ രൂപീകരിച്ച വിശാലമായ വേദിയാണ്.ബിജെപിയെ അധികാര ഭ്രഷ്ടരാക്കുക എന്ന ലക്ഷ്യത്തിലാണ് സഖ്യം രൂപപ്പെട്ടത്.സിപിഎം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിക്ക് സഖ്യ രൂപീകരണ ലക്ഷ്യങ്ങളെ കുറിച്ച് വ്യക്തമായി ബോധ്യമുണ്ടായിരുന്നു. അധികാരത്തോടുള്ള ആർത്തി കൊണ്ടല്ല, മറിച്ച് തമിഴ്നാട്ടിൽ ബി.ജെ.പി നടപ്പിലാക്കാൻ ശ്രമിച്ച രാഷ്ട്രപതി ഭരണം ഒഴിവാക്കാനും മതേതര സർക്കാർ രൂപീകരിക്കാനും വേണ്ടിയാണ് കോൺഗ്രസ് അവിടെ ടി.വി.കെയുമായി തിരഞ്ഞെടുപ്പിന് ശേഷം സഹകരിച്ചത്. കോൺഗ്രസ് മുന്നോട്ടുവെച്ച ഇതേ രാഷ്ട്രീയ നിലപാട് തന്നെയാണ് പിന്നീട് അവിടെ സി.പി.എമ്മും പിന്തുടർന്നതെന്ന കാര്യം അവർ സൗകര്യപൂർവ്വം മറക്കുകയാണെന്നും കെസി വേണുഗോപാൽ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *