ന്യൂഡൽഹി: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, മന്ത്രി ആഥവ് അർജുന എന്നിവർക്കെതിരേ ഡിഎംകെ നേതാവ് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സാക്ഷികളെ സ്വാധീനിക്കുന്ന നടപടികളിൽ നിന്നും പ്രസ്താവനകളിൽ നിന്നും ഇരുവരെയും തടയണമെന്ന് ആവശ്യപ്പെട്ടാണ് ഡിഎംകെ സെക്രട്ടറി ആർ. എസ് ഭാരതി സുപ്രീം കോടതിയെ സമീപിച്ചത്. ജൂലായ് പത്താം തീയതി മുഖ്യമന്ത്രി വിജയ് കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നുണ്ട്. ഈ സന്ദർശനവും കൂടിക്കാഴ്ചയും കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിലെ സാക്ഷികളെ സ്വാധീനിക്കാനിടയാകുമെന്നാണ് ഹർജിയിലെ ആരോപണം. ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്നും ഡിഎംകെ നേതാവ് ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് തിങ്കളാഴ്ച ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ അഹസനുദ്ദീൻ അമാനുള്ള, ഷീൽ നാഗു എന്നിവർ അധ്യക്ഷന്മാരായ ബെഞ്ച് ഹർജിയിൽ ചൊവ്വാഴ്ച വാദം കേൾക്കാമെന്നും അറിയിച്ചു.നേരത്തേ കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് 20 ലക്ഷം രൂപവീതവും പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപയും നൽകിയിരുന്നു. വിജയ്ക്കെതിരേ അന്വേഷണം നടക്കുന്നതിനിടെയായിരുന്നു ഇത്. കരൂർ ദുരന്തത്തിൽ പ്രതികളായവരിൽ ചിലർ ഇന്ന് തമിഴ്നാട് സർക്കാരിലെ മന്ത്രിമാരാണ്.
അതിനാൽ അവർ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചേക്കും. ജൂലായ് പത്തിന് വിജയ് കരൂർ സന്ദർശിക്കുമ്പോൾ ഇരകളുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി വാഗ്ദാനവും നഷ്ടപരിഹാരവും പ്രഖ്യാപിച്ചേക്കാം. അതിനാൽ, ഇത്തരം പ്രഖ്യാപനങ്ങൾ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ സാക്ഷികളായ സാധാരണക്കാരെ സ്വാധീനിക്കാനിടയുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് മന്ത്രി ആഥവ് അർജുന ജൂലായ് രണ്ടിന് നടത്തിയ പ്രസ്താവനയെയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്.
2025 സെപ്റ്റംബറിലാണ് കരൂരിൽ ടിവികെ റാലിയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 41 പേർ മരിച്ചത്. സംഭവത്തിൽ സിബിഐ അന്വേഷണത്തിന് 2025 ഒക്ടോബറിൽ സുപ്രീംകോടതി ഉത്തരവിട്ടു. തുടർന്ന് മൂന്ന് തവണയാണ് വിജയ് ചോദ്യം ചെയ്യലിനായി സിബിഐക്ക് മുന്നിൽ ഹാജരായത്. അതേസമയം, കരൂർ ദുരന്തത്തിന് പിന്നിലെ ഡിഎംകെയുടെ ഗൂഢാലോചനയുണ്ടെന്നാണ് ടിവികെയുടെയും വിജയിയുടെയും ആരോപണം.
