കൊച്ചി: അങ്കമാലിയിൽ ആനയുടെ പരാക്രമത്തിൽ പരിക്കേറ്റ പാപ്പാൻ പ്രദീപിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി. പ്രദീപിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രദീപിന് നട്ടെല്ലിനും തലയ്ക്കുമാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം ആനയുടെ ആക്രമണത്തിൽ ലോറി ഡ്രൈവർ വിഷ്ണു കൊല്ലപ്പെട്ടിരുന്നു. വിഷ്ണുവിനെ ആക്രമിച്ചതിന് പിന്നാലെയാണ് ആന പാപ്പാൻ പ്രദീപിനെയും ആക്രമിച്ചത്. പരിക്കേറ്റ പ്രദീപിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ ആനയെ ഉടമ കൊല്ലത്തേക്ക് കൊണ്ടുപോയി.
ആനയുടെ ആക്രമണത്തിൽ പ്രദേശത്തുണ്ടായ നാശനഷ്ടങ്ങളുടെയും വാഹനങ്ങൾ തകർന്നതിന്റെയും മുഴുവൻ ചിലവുകളും ആനയുടമ തന്നെ വഹിക്കും. കഴിഞ്ഞ ദിവസമാണ് അങ്കമാലിയിൽ ആന വിരണ്ടോടുകയും സമീപത്തുണ്ടായിരുന്ന ഡ്രൈവറെ ആക്രമിച്ചു കൊലപ്പെടുത്തുകയും ചെയ്തത്. മണിക്കൂറുകളോളം നീണ്ട പരിഭ്രാന്തിക്കൊടുവിലാണ് ആനയെ തളയ്ക്കാനായത്.
