തിരുവനന്തപുരം: 2025-ലെ മികച്ച സിനിമയ്ക്കുള്ള 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് എം.ആർ.കെ. ജയറാം നിർമിച്ച് ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത ‘എക്കോ’ നേടി. ഡൊമിനിക്ക് അരുൺ ആണ് മികച്ച സംവിധായകൻ (ചിത്രം: ലോകഃ ചാപ്റ്റർ വൺ ചന്ദ്ര). ‘തുടരും’, ‘ഹൃദയപൂർവം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹൻലാൽ മികച്ച നടനായി. കല്യാണി പ്രിയദർശൻ (ചിത്രം: ലോകഃ ചാപ്റ്റർ വൺ ചന്ദ്ര), അനശ്വര രാജൻ (ചിത്രം: രേഖാചിത്രം, മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ) എന്നിവർ മികച്ച നടിക്കുള്ള അവാർഡ് പങ്കിടും.
കേരളത്തിൽ സംസ്ഥാന അവാർഡ് കഴിഞ്ഞാൽ അപേക്ഷ ക്ഷണിച്ച്, ജൂറി കണ്ട് നിർണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്കാരമാണിത്. 60 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ. ജോർജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫുമാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഡോ. ജോർജ് ഓണക്കൂർ ചെയർമാനും തേക്കിൻകാട് ജോസഫ്, ഡോ. അരവിന്ദൻ വല്ലച്ചിറ, ഡോ. ജോസ് കെ. മാനുവൽ, എ. ചന്ദ്രശേഖർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്.
