രാഷ്ട്രീയം പറയാതെ വ്യക്തിഹത്യ നടത്തി; സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി. സുധാകരൻ

ആലപ്പുഴ: പ്രത്യയശാസ്ത്ര ദാരിദ്ര്യത്തിന്റെ തെളിവാണ് മുഖ്യമന്ത്രിയുടെ ‘ചെറ്റ’ പ്രയോഗമെന്ന് അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച് ജയിച്ച ജി. സുധാകരൻ. ജനങ്ങൾ എനിക്കൊപ്പമായിരുന്നുവെന്നും ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം രാഷ്ട്രീയം പറയാതെ വ്യക്തിഹത്യ നടത്തിയെന്നും ജി. സുധാകരൻ ആരോപിച്ചു. സിപിഎം പഴയ സിപിഎം അല്ലാതായി. അതുകൊണ്ടാണ് സിപിഎം വിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമ്പലപ്പുഴ സിപിഎമ്മിന്റെ ഉരുക്കുകോട്ടയല്ലെന്നും താൻ മത്സരിച്ചപ്പോഴാണ് അവിടെ ജയിച്ചതെന്നും ജി. സുധാകരൻ പറഞ്ഞു. ജനങ്ങൾക്ക് എന്നിൽ വിശ്വാസമുണ്ട്. സിപിഎം പഴയകാലത്തെ പോലെ പ്രവർത്തിക്കുന്നില്ലെങ്കിൽ പാർട്ടിക്ക് ഭാവിയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരിക്കുന്നതിന് മുമ്പും മത്സരിക്കുമ്പോഴും അധികാര സ്ഥാനത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. എന്നാല്‍, എന്നെ അധികാര ദുർമോഹി എന്ന് വിളിച്ചു. അധികാരം ജനങ്ങളെ സേവിക്കാനാണ്. അധികാരം കിട്ടുമ്പോൾ കമഴ്ന്നു കിടന്ന് ആസ്വദിക്കുന്ന ഇപ്പോഴത്തെ രീതി കമ്മ്യൂണിസ്റ്റ്‌ രീതി അല്ലെന്നും ജി. സുധാകരൻ പരിഹസിച്ചു.

സജി ചെറിയനെതിരെയും ജി. സുധാകരൻ വിമര്‍ശനം ഉന്നയിച്ചു. വക തിരിവ് ഇല്ലാതെ സംസാരിക്കുന്നയാളാണ് സജി ചെറിയാനനെന്നായിരുന്നു വിമർശനം. ഭൂരിപക്ഷം കുറഞ്ഞുവെന്നും തെറ്റുകൾ തിരുത്തില്ലെന്നു അവർ ആറടി മണ്ണിൽ പാർട്ടിയെ കുഴിച്ചു മൂടി മണ്ണിട്ടിട്ടെ മാറുവെന്നും ജി. സുധാകരൻ വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *